അരൂർ: ഇടതുകോട്ട തകർത്ത് അരൂരില്‍ ഷാനിമോൾ ഉസ്മാന് അട്ടിമറി ജയം.രണ്ടായിരത്തിലേറെ വോട്ടുകളുമായാണ് ഷാനിമോള്‍ അരൂര്‍ പിടിച്ചെടുത്തിരിക്കുന്നത്. ആദ്യഘട്ടം മുതല്‍ ലീഡ് നില ഏറിയും കുറഞ്ഞുമായിരുന്നു ഷാനിമോളുടെ മുന്നേറ്റം. 2016 ല്‍ 38,519 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആരിഫ് വിജയിച്ച മണ്ഡലമാണ് അരൂര്‍. 13 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫ് അരൂര്‍ പിടിച്ചെടുത്തിരിക്കുന്നത്.ഫോട്ടോ ഫിനിഷിന് ഒടുവില്‍ അരൂരിലെ ഇടതുകോട്ട തകര്‍ക്കാന്‍ കഴിഞ്ഞത് ദൈവ നിയോഗമെന്നായിരുന്നു ഷാനിമോളുടെ ആദ്യ പ്രതികരണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ മിന്നുന്ന വിജയം.നിയമസഭയിലേയ്ക്ക ഇത് മൂന്നാം തവണയാണ് ഷാനിമോള്‍ മത്സരിക്കുന്നത്. 2006 ല്‍ പെരുമ്ബാവൂരും 2016 ഒറ്റപ്പാലത്തും ഷാനിമോള്‍ തോറ്റിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ഷാനിമോള്‍ തോറ്റിരുന്നു.
ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമാകും;കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഈ രണ്ട് സിസ്റ്റങ്ങളുടെ പ്രഭാവം കേരളത്തിലെ കാറ്റിന്റെയും മഴയുടെയും സ്വഭാവത്തില്‍ ഓരോ മണിക്കൂറിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.ന്യൂനമര്‍ദം നമ്മുടെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാനാണ് ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാര്‍ സംവിധാനങ്ങളോടും പൊതുജനങ്ങളോടും നിര്‍ദേശിക്കുന്നത്. തുടര്‍ച്ചയായി മാറുന്ന ദൈനംദിന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ന്യൂനമര്‍ദ പ്രദേശങ്ങളുടെ ശക്തി പ്രാപിക്കലും സഞ്ചാരപഥവും ഓരോ നിമിഷവും കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.മഴ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമാകാനാണ് സാധ്യത. തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.ഒക്ടോബര്‍ 25 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഒക്ടോബര്‍ 26 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഒക്ടോബര്‍ 27 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബര്‍ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം:കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.ആറ്റിങ്ങല്‍ വീരളം ജംഗ്ഷന് സമീപമാണ് മില്‍ക് എ.ടിഎം സ്ഥാപിച്ചിരിക്കുന്നത്.എടിഎം ന്റെ ഉൽഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ആറ്റിങ്ങല്‍ വീരളത്ത് നിര്‍വ്വഹിച്ചു.എ.റ്റി.എമ്മിന്റെ സ്വിച്ച് ഓണ്‍ ചെയ്ത മന്ത്രി എ.റ്റി.എമ്മില്‍ പണം നിക്ഷേപിച്ച് പാല്‍ എടുത്ത് അഡ്വ.ബി.സത്യന്‍ എം.എല്‍.എ.ക്ക് കൈമാറി.നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണ സ്ഥാപനമായ മില്‍കോയാണ് ആറ്റിങ്ങലില്‍ എ.റ്റി.എം. സ്ഥാപിച്ചത്.24 മണിക്കൂറും ശുദ്ധമായ പാല്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് വാങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതി.മില്‍കോ തന്നെ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ചോ പണം നിക്ഷേപിച്ചോ പാല്‍ വാങ്ങാം. പാല്‍ കൊണ്ട് പോകുന്നതിനുള്ള പാത്രമോ കുപ്പിയോ കരുതണം എന്നുമാത്രം.കാര്‍ഡില്‍ പണം നിറയ്ക്കാനും എ.ടി.എമ്മിലൂടെ സാധിക്കും. മില്‍ക്ക് കാര്‍ഡില്‍ ഒറ്റത്തവണ 1500 രൂപയോ അതില്‍ കൂടുതലോ ചാര്‍ജ് ചെയ്താല്‍ മില്‍കോയുടെ ഒരു ലിറ്റര്‍ ഐസ്‌ക്രീം സൗജന്യമായി ലഭിക്കും. കൊച്ചു കുട്ടികള്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് എ.ടി.എം രൂപകല്പന ചെയ്തിരിക്കുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മാരക രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ പാല്‍ ഒഴിവാക്കി സ്വന്തം നാട്ടിലെ കര്‍ഷകര്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മില്‍ക്ക് എ.ടി.എമ്മിന് തുടക്കം കുറിക്കുന്നത്.
കോന്നിയില്‍ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാര്‍
കോന്നി: യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എല്‍ഡിഎഫിന്‍റെ യുവ സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍. ഭൂരിപക്ഷം 10031. കോന്നിയില്‍ ചരിത്രം കുറിച്ചാണ് ജനീഷ് കുമാറിന്റെ ജയം. 23 വര്‍ഷത്തിന് ശേഷമാണ് കോന്നിയില്‍ ചെങ്കൊടി ഉയരുന്നത്.ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് മോഹന്‍ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ് കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ്, ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെയും പിന്നിലാക്കി കൊണ്ടാണ് ജനീഷ് കുമാറിന്റെ ഉജ്ജ്വല വിജയം.ശക്തമായ ത്രികോണമത്സരങ്ങളാണ് കോന്നിയില്‍ നടന്നത്.
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു
തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു.14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല.കഴിഞ്ഞ തവണ മൂന്നാമതായി പിന്തളളപ്പെട്ട എല്‍ഡിഎഫിന്റെ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ പ്രശാന്തിന് അനുകൂലമായ ഫലസൂചനകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ഒരു ഘട്ടത്തിലും പ്രശാന്ത് പിന്നോട്ട് പോയില്ല. ലീഡ് നില ഉയര്‍ത്തുന്നതാണ് ഓരോ മണിക്കൂറിലും കണ്ടത്.
വിദ്യാർത്ഥികൾക്കുള്ള കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കുള്ള കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു.മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിക്കറ്റ് കണ്‍സെഷന്‍ പുനരാരംഭിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. അംഗീകൃത സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്നു മുതല്‍ ടിക്കറ്റ് ലഭിക്കും. ഗതാഗത മന്ത്രി. എ.കെ.ശശീന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി നിലപാട് മാറ്റിയത്.കണ്‍സെഷനു വേണ്ടി ഡിപ്പോകളിലും ചീഫ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രാ ആനുകൂല്യം നിറുത്തലാക്കാനുള്ള തീരുമാനത്തിന് എതിരെ കെഎസ്യു, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കെഎസ്‌ആര്‍ടിസി ചീഫ് ഓഫിസിനു മുന്നില്‍ സമരം നടത്തിയിരുന്നു.സ്‌കൂളുകളിലും തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായിരുന്ന സംവിധാനമാണ് കെഎസ്‌ആര്‍ടിസി നിറുത്തലാക്കാന്‍ തീരുമാനിച്ചത്.സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ ആകില്ലെന്നായിരുന്നു കെഎസ്‌ആര്‍ടിസിയുടെ നിലപാട്.
എറണാകുളത്ത് അഞ്ച് റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് ലീഡ് ചെയ്യുന്നു
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. 56 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് 3258 വോട്ടിന് മുന്നിലാണ്.എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോൾ വോട്ട് നിലയില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. 135 ബൂത്തുകളിലെ വോട്ടുകള്‍ 10 റൗണ്ടില്‍ എണ്ണിത്തീര്‍ക്കും. ഒരു റൗണ്ടില്‍ 14 ബൂത്തുകളിലെ വോട്ടെണ്ണും.ഒൻപത് പൂര്‍ണ റൗണ്ടുകളിലായി 126 ബൂത്തുകളിലെയും അവസാന റൗണ്ടില്‍ ഒൻപത് ബൂത്തുകളിലെയും വോട്ടെണ്ണും വിധമാണ് ക്രമീകരണം.
വട്ടിയൂർക്കാവിൽ ലീഡുയർത്തി വി.കെ പ്രശാന്ത്;ലീഡ് നില 4000 കഴിഞ്ഞു
തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും ഏറെ പ്രതീക്ഷ വെച്ച വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫിന്റെ വി.കെ പ്രശാന്ത് ലീഡ് ചെയ്യുന്നു.രണ്ടാം റൗണ്ട് പിന്നിടുമ്പോൾ വികെ പ്രശാന്തിന്റെ ലീഡ് രണ്ടായിരം കടന്നു. യുഡിഎഫിന് വന്‍ തോതില്‍ വോട്ട് കുറയുന്ന കാഴ്ചയാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ എല്‍ഡിഎഫിന് ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്താന്‍ കഴിയുന്നത്.ഇത് വലിയ നേട്ടം തന്നെയാണെന്നാണ് നേതൃത്വവും അറിയിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു;മൂന്നിടങ്ങളിൽ യുഡിഎഫ് മുന്നില്‍; കോന്നിയിലും വട്ടിയൂർകാവിലും എൽഡിഎഫ്
തിരുവനന്തപുരം:അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.രണ്ടാം റൌണ്ട് എണ്ണിത്തുടങ്ങുമ്പോൾ മൂന്നിടങ്ങളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്.കോന്നിയിലും വട്ടിയൂർകാവിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു.എറണാകുളം, മഞ്ചേശ്വരം, അരൂര്‍ മണ്ഡലങ്ങളില്‍ ആദ്യ റൗണ്ടിന് ശേഷം ഫലം പുറത്തു വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്താണ് ലീഡ് ചെയ്യുന്നത്. 638 വോട്ടുകള്‍ക്കാണ് മേയര്‍ ബ്രോ ലീഡ് ചെയ്യുന്നത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ 343 വോട്ടുകള്‍ക്ക് മുന്നിലാണ്.മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ ലീഡ് തുടരുകയാണ്. രണ്ടാം റൗണ്ടിലേക്ക് ഇവിടെ വോട്ടെണ്ണല്‍ നീങ്ങുമ്പോൾ ബിജെപിയുടെ രവീശതന്ത്രിയാണ് രണ്ടാമത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണ്.കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹൻരാജ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ബിജെപിയുടെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ച പോസ്റ്റല്‍ വോട്ടിന് ശേഷം വോട്ടിംഗ് മെഷീനിലെ ആദ്യ ലീഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നിലെത്തി. 325 വോട്ടുകള്‍ക്കാണ് മുന്നില്‍. ആദ്യ ഫല സൂചനകളില്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.
പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കാം;കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.