തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോയായ നീം ജി നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഓട്ടോകളുടെ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു.വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യ യാത്ര.വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കിയത്.കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്.കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്.മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം.60 വാട്ട് ‘ലിഥിയം അയണ്‍’ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ഇതില്‍ ഏകദേശം 30,000 രൂപയോളം സബ്‌സിഡി ലഭിക്കും.നിലവില്‍ കെ.എ.എല്‍. വഴി നേരിട്ടായിരിക്കും ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച് ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും. നിര്‍മാണം കൂടുന്നതിനനുസരിച്ച് വില്‍പ്പനശാലകളും സര്‍വീസ് സെന്റുകളും വ്യാപകമാക്കാനാണ് കെ.എ.എല്ലിന്റെ പദ്ധതി.
യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം;പോലീസ് പരിശോധനയ്ക്കിടെ താഹ ഫസല്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്
കോഴിക്കോട്; പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. താഹ ഫസലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരിശോധനയില്‍ താഹയുടെ വീട്ടില്‍ നിന്ന് പുസ്തകങ്ങളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം’ എന്ന പുസ്തകവും മറ്റു ചില പുസ്തകങ്ങളും ലഘുലേഖകളുമൊക്കെയാണ് പോലീസ് താഹയുടെ മുറിയില്‍ നിന്ന് കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. പോലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അതെസമയം പോലീസ് നിര്‍ബന്ധിച്ച് തന്നെ മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറഞ്ഞതായി അമ്മ ജമീല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു എന്നാണ് ജമീല പറഞ്ഞത്. അയല്‍വാസിയും ഇത് ശരിവച്ചിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തി വരുന്ന സമരം യാത്രക്കാരെ ദുരിതത്തിലാക്കി. പലയിടത്തും ജോലിക്കെത്തുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതോടെ സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങി. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതിനാല്‍ തന്നെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, ഇതിന് വിപരീതമായി പലയിടത്തും സമരം ശക്തമാവുകയായിരുന്നു.
കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവര്‍ക്ക് നേരെ സമരാനുകൂലികള്‍ ചീമുട്ടയെറിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് പൂര്‍ണ്ണമായും നിലച്ച സാഹചര്യമാണുള്ളത്. പാറശ്ശാല ഡിപ്പോയില്‍ ബംഗാളി ഡ്രൈവറെ ഉപയോഗിച്ച് സര്‍വ്വീസ് നടത്തി എന്നാണ് സമരക്കാര്‍ പറയുന്നത്. സമരക്കാര്‍ എത്തിയതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടിയെന്നാണ് ആരോപണം. ഇതില്‍ പ്രതിക്ഷേധിച്ച് സമരക്കാര്‍ ഡിപ്പോ ഉപരോധിച്ചു.എറണാകുളം ജില്ലയിലും വ്യാപകമായ രീതിയില്‍ സര്‍വ്വീസുകള്‍ മുടങ്ങി. ആലുവയില്‍ 70 ഉം എറണാകുളത്ത് 12 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ 73 സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. കൊല്ലത്തെ 104 സര്‍വ്വീസുകളില്‍ 45 എണ്ണം റദ്ദാക്കി. ഇതില്‍ നാല് എണ്ണം ദീര്‍ഘദൂര സര്‍വീസുകളാണ്. കൊല്ലം ഡിപ്പോയില്‍ സമരത്തിനിറങ്ങിയ പതിമൂന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരത്ത് 45 സര്‍വ്വീസുകളില്‍ 8 എണ്ണം മുടങ്ങി.
വീണ്ടും കുഴൽക്കിണർ അപകടം;ഹരിയാനയിൽ അഞ്ചു വയസ്സുകാരി അൻപതടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍മാറും മുൻപേ രാജ്യത്ത് വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം.ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ അഞ്ചുവയസ്സുകാരി ശിവാനി എന്ന പെൺകുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. അൻപതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി കുടുങ്ങിയിരിക്കുകയാണ്.ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞദിവസം തന്നെ തുടങ്ങിയിരുന്നെങ്കിലും കുട്ടിയെ ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല.കിണറിനുള്ളിൽ കയറിറക്കി കുഞ്ഞിനെ പുറത്തെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഓക്സിജൻ സംവിധാനം കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം 25-നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍: കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ട് അപകടത്തില്‍പ്പെട്ട് കാണാതായ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകന്‍ രാജീവന്‍ (43), കണ്ണൂര്‍ ആയിക്കരയില്‍നിന്നു പോയ ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ആദികടലായി സ്വദേശി ഫാറൂഖ് (40) എന്നിവര്‍ക്കായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ കോസ്റ്റല്‍ പോലീസ്, ഫിഷറീസ്, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ടും കണ്ണൂര്‍ ആയിക്കരയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ഫൈബര്‍ വള്ളങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ചയാണ് തമ്പുരാൻ ബോട്ട് കനത്ത തിരമാലകളില്‍പ്പെട്ടത്.ആടിയുലഞ്ഞ ബോട്ടില്‍നിന്ന് രാജീവന്‍ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.വയര്‍ലസ് സെറ്റടക്കം നഷ്‌ടപ്പെട്ടതിനാല്‍ അപകടത്തില്‍പ്പെട്ട വിവരം പുറംലോകത്തെ അറിയിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.കേടുപാടുകള്‍ സംഭവിച്ച ബോട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിക്കര ഹാര്‍ബറിലാണ് എത്തിയത്.ബോട്ടിൽ അവശനിലയിൽ കണ്ടെത്തിയ തോട്ടപ്പള്ളി സ്വദേശി കമലാസന്‍ (67), കുഞ്ഞുമോന്‍ (58), ചാവക്കാട് സ്വദേശികളായ ബിജു (40), രൂപേഷ് (28), അജേഷ് (32), തമിഴ്നാട് ചിദംബരം സ്വദേശി ഗോപു (42) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയിക്കരയില്‍നിന്ന് ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ ബോട്ടിലുണ്ടായിരുന്ന ഫാറൂഖ് വള്ളത്തില്‍നിന്നു തെറിച്ച് കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി വര്‍ഗീസ് (40), ആയിക്കര സ്വദേശി മുഹമ്മദ് (38) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആയിക്കരയില്‍നിന്നു പോയ കിരണ്‍ എന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
‘കെട്ടിച്ചമച്ച കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത്,തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും’ അറസ്റ്റിലായ സിപിഎം പ്രവർത്തകർ
കോഴിക്കോട്:കെട്ടിച്ചമച്ച കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും മാവോയിസ്റ്റ് അനുകൂല ലഖുലേഖകൾ കൈവശം വെച്ചതിന് അറസ്റ്റിലായ സിപിഎം പ്രവർത്തകർ. കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി കൊണ്ടുപോകുംവഴിയാണ് ഇവര്‍ ഇത് പറഞ്ഞത്.’ഞങ്ങളുടെ അടുത്തുനിന്ന് ലഘുലേഖ കിട്ടിയിട്ടില്ല. സിഗരറ്റ് വലിക്കുന്നതിനിടെ ഒരാളില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഭരണകൂട ഭീകരത തന്നെയാണ്’ ഇതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യുഎപിഎ ചുമത്താന്‍ തെളിവുകളുണ്ടെന്നാണ് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ട്.വര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.
മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം;യുഎപിഎ പിൻവലിക്കില്ലെന്ന് പോലീസ്
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും കണ്ടെടുത്തത് മാവോയിസ്റ്റ് ലഘുലേഖകള്‍ തന്നെന്ന് പോലീസ്.ഈ സാഹചര്യത്തില്‍ ഇവർക്കുമേൽ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്നും ഉത്തര മേഖല ഐ.ജി അശോക് യാദവ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പിന്‍വലിക്കില്ലെന്നു വ്യക്തമാക്കി ഐ.ജി രംഗത്തെത്തിയിരിക്കുന്നത്.ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിശദീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാര്‍ഥിയായ അലന്‍ എസ്.എഫ്.ഐ അംഗമാണ്. താഹ സി.പി.എം പ്രവര്‍ത്തകനും.
സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ചു; മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി
തലശ്ശേരി: സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി. അതേസമയം, ഗ്രൂപ്പിലേക്ക് കുട്ടികളുടേതടക്കമുള്ള വിഡീയോകള്‍ ഇയാള്‍ അയച്ചതായും ആരോപണമുണ്ട്.വിദ്യാര്‍ഥികളുടെ പഠനകാര്യത്തിനും ക്ലാസിന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പാണിത്. കണ്ണൂര്‍ തലശേരി ഗോപാല്‍പേട്ട സ്വദേശിയായ ഇയാള്‍ സ്കൂളിലെ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകള്‍ അയച്ചത്.അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്. പരാതി നല്‍കിയെങ്കിലും ഇതിന്റെ തെളിവുകള്‍ ആരും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു
മലപ്പുറം:സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു.പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി.ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുക എന്ന നിര്‍ദേശത്തോടെ പരാതി ആലത്തൂര്‍ പൊലീസിന് നല്‍കുകയായിരുന്നു. ഫിറോസ് സ്ഥിരമായി ഇവിടെ താമസിക്കുന്നതിനാലാണ് ആലത്തൂരില്‍ കേസെടുത്തത്.ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഷിഷ് പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായി സി.ഐ ബോബിന്‍ മാത്യുവും എസ്.ഐ എം.ആര്‍ അരുണ്‍കുമാറും പറഞ്ഞു.
മാവോയിസ്റ്റ് വേട്ടക്കെതിരേ ലഘുലേഖ കൈവശം വെച്ചതിന് വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ അംഗമായ തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ അംഗം താഹ ഫസലിനെയുമാണ് വെള്ളിയാഴ്ച വൈകീട്ടോടെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുവരുടെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമബിരുദ വിദ്യാര്‍ഥിയാണ് അലന്‍. മാധ്യമവിദ്യാര്‍ഥിയാണ് താഹ ഫസല്‍. നിയമ വിദ്യാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ അലന്‍റെ അറസ്റ്റിനെതിരെ വിവിധ യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വിവിധ പരിപാടികള്‍ക്കായി കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ അലന്‍റെ മാതാപിതാക്കള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖയായിരുന്നു എന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.