കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നു. കേരള പൊലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇതര സംസ്ഥാന അന്വേഷണ സംഘങ്ങള്‍ എത്തുന്നത്.വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള ശക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാനായാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അലന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് പറയുന്നു. പാലക്കാട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് അലന്റെ മാവോയിസ്റ്റ് ബന്ധം സജീവമായതെന്നും ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.അലന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അലന്‍ ആറ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.
ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യം;ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കോട്ടയം :ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം. കീടനാശിനിയായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലുമിനിയം ഫോസ്ഫറേറ്റ് കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ എത്തിയ അരി ലോറിയിൽനിന്ന് ഇറക്കിയ തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.സ്ഥാപനത്തിെൻറ അതിരമ്പുഴയിലുള്ള ഗോഡൗണിൽനിന്ന് എത്തിച്ച അരിചാക്കുകൾക്കിടയിലാണ് കീടനാശിനിയായ സെൽഫോസ് വിതറിയിരുന്നതായി കണ്ടെത്തിയത്.മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴേക്കും ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.കീടനാശിനിയുടെ കവറുകളും തൊഴിലാളികൾ അരിചാക്കുകൾക്കിടയിൽനിന്ന് ശേഖരിച്ചു.ചുവന്ന മാർക്കോടു കൂടി മുന്നറിയിപ്പ് നൽകിയിരിക്കുന്ന അമോണിയം സൾഫേറ്റ് പ്രധാന ഘടകമായ ഈ കീടനാശിനി ആഹാരസാധനങ്ങൾക്കിടയിൽ സൂക്ഷിക്കാൻ പോലും പാടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.സെൽഫോസിൽ അടങ്ങിയിട്ടുള്ളത് ഉള്ളിൽചെന്നാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അലുമിനിയം ഫോസ്‌ഫൈഡാണ്. ഇത് ഇത് കീടങ്ങളെ നശിപ്പിക്കാൻ വേണ്ടി അംഗീകൃത ഏജൻസികൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.അരിയിലും ഈ കീടനാശിനി കലര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.അരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു.
അയോധ്യയിലേക്ക് നാലായിരം സൈനികര്‍;അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.സുരക്ഷയുടെ ഭാഗമായി പത്ത് പാരാ മിലിറ്ററി ഫോഴ്‌സിന്റെ കീഴിലുള്ള 4000സൈനികരെ അയോധ്യയിലേക്ക് നിയോഗിച്ചു. അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റ നീക്കം.സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.കോടതിവിധിയെ വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ നോക്കിക്കാണരുതെന്നും മോദി ഓര്‍മിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നടന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. നവംബർ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരും.അയോധ്യ കേസ് വിധിയില്‍ അനാവശ്യ പ്രതികരണങ്ങളോ പ്രകോപനങ്ങളോ പാടില്ലെന്ന് ആര്‍എസ്‌എസും വിവിധ മുസ്ലിം സാമുദായിക നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തലശ്ശേരിയിൽ നിന്നും ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി
കണ്ണൂർ:തലശ്ശേരി മാർക്കറ്റ് പരിസരത്തു നിന്നും വിൽപ്പനയ്‌ക്കെത്തിച്ച ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി.മത്സ്യത്തില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മത്സ്യ പെട്ടികള്‍ കസ്റ്റഡിയിലെടുക്കുകയും ഫോര്‍മാലിന്‍ കണ്ടെത്തിയ അഞ്ച് കിന്റലോളം മത്സ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.താലൂക്ക് വികസന സമിതിയുടെ നിര്‍ദേശ പ്രകാരം ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ വിമല മാത്യു, ഫിഷറീസ് ഇന്‍സ്പെക്ടര്‍ അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കര്‍ണാടകയില്‍ നിന്നും ലോറിയില്‍ എത്തിച്ച മത്തി, നങ്ക്, കൊഞ്ച് എന്നിവയുടെ 17 ബോക്സുകളിലാണ് ഫോര്‍മാലിന്‍ കലര്‍ന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.അതിനിടെ ആരോഗ്യ സുരക്ഷാ വിഭാഗം മാര്‍ക്കറ്റില്‍ മത്സ്യങ്ങള്‍ ഇറക്കുന്നത് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി.ചെക്ക് പോസ്റ്റില്‍ നിന്നും പരിശോധന മതിയെന്നും ഇവിടെ കയറി കളിച്ചാല്‍ ‘കാലുവെട്ടു’മെന്ന ഭീഷണിയുമായി ഒരു സംഘം ഉദ്യോഗസ്ഥരെ സമീപിച്ചു. മത്സ്യം കയറ്റി അയക്കുന്ന സ്ഥലത്ത് നിന്നും പരിശോധിക്കണമെന്നും അല്ലെങ്കില്‍ ഇവിടെ പിടിക്കുന്ന മത്സ്യങ്ങളിലാണ് ഫോര്‍മാലിന്‍ കലർന്നതെന്ന് പൊതുജനം കരുത്തുമെന്നുമാണ് ഇവരുടെ വാദം.ഇതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. തുടര്‍ന്ന് തലശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.
കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യത;രാജ്യത്തിന്റെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായും ഡോ.സൂപ്രീയോ ചക്രബര്‍ത്തി
ന്യൂഡല്‍ഹി: കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുള്ളതായി ഇന്ത്യന്‍ ഇന്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി (Indian Institute Of Tropical Meteorology)ഡെപ്യൂട്ടി പ്രോജക്‌ട് ഡയറക്ടര്‍ ഡോ. സൂപ്രീയോ ചക്രബര്‍ത്തി.രാജ്യത്തിന്റെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നു.കൂടാതെ, കാര്‍ഷിക കലണ്ടര്‍ പരിഷ്‌ക്കരിക്കണ്ട സാഹചര്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭൂമധ്യരേഖയില്‍ നിന്ന് അറബിക്കടല്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസം കേരളത്തില്‍ പ്രളയ സാധ്യത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.രാജസ്ഥാനില്‍ മഴ കൂടി. രാജ്യത്തെ കാലാവസ്ഥ മാറ്റത്തിന്റെ പ്രകടമായ ഒന്നാണിത്. എണ്‍പതുകള്‍ മുതല്‍ മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവത്തിലും ഘടനയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ മഴ കൂടി കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയക്രമങ്ങള്‍ക്ക് മാറ്റം വന്നു. മഴയില്‍ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നു. ദുരന്ത സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തങ്ങളാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് മാസമായി ശമ്പളം ലഭിച്ചില്ല; ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു
മലപ്പുറം:ശമ്പളം ലഭിക്കാത്തതിന്റെ വിഷമത്തില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂർ ബിഎസ്‌എന്‍എല്‍ ഓഫിസിലെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരനായ രാമകൃഷ്ണനാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന് പത്ത് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല.കൂടാതെ ആറ് മണിക്കൂര്‍ ജോലി ഒന്നര മണിക്കൂര്‍ ആയി കുറച്ചും ജോലി ദിവസം പതിനഞ്ച് ദിവസമാക്കി കുറച്ചും, പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതര്‍.കഴിഞ്ഞ 30 വര്‍ഷമായി ഇവിടെ താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.രാവിലെ ഓഫിസിലെത്തിയ രാമകൃഷ്ണന്‍ ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്ത് ഓഫീസ് മുറിയില്‍ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് രാമകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടൂര്‍ സ്വദേശിയാണ് രാമകൃഷ്ണന്‍.രാമകൃഷ്ണന് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും ശമ്പളം ലഭിക്കാത്തതിലാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഭാര്യ: നിര്‍മ്മല. വൈഷ്ണവ്, വിസ്മയ എന്നിവര്‍ മക്കളാണ്.
മാവോയിസ്റ്റ് ഏറ്റുമുട്ടൽ;മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം:അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ വെടിവയ്പ്പില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡിവൈഎസ്പി വി എ ഉല്ലാസിന് ചുമതല നല്‍കി. രണ്ടാം ദിവസത്തെ വെടിവയ്പ്പ് നടക്കുമ്പോൾ ഫിറോസിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതിനാലാണ് മാറ്റിയത്. വെടിവയ്പ്പിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍തന്നെ കേസന്വേഷിക്കുന്നത് ഉചിതമാവില്ലെന്ന വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഇത്തരത്തില്‍ മുൻപ് കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് സുപ്രിംകോടതി നിര്‍ദേശവുമുണ്ട്. അന്വേഷണം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എസ്പി സന്തോഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.
അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റില്ല; സുരക്ഷാപ്രശ്നങ്ങളില്ലെന്ന് ജയില്‍ ഡി.ജി.പി

പിഎസ്‌സി പരീക്ഷ തട്ടിപ്പ്;പ്രതികളെ ഒഴിവാക്കി മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ് സി പരീക്ഷാത്തട്ടിപ്പില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ സിവില്‍ പോലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ പെട്ടിട്ടുള്ളവര്‍ക്ക് ആശ്വാസം.പ്രതികളായ മൂന്നു പേരെയും ഒഴിവാക്കി റാങ്ക്‌ലിസ്റ്റ് നില നിര്‍ത്താനും വിവാദത്തില്‍ പെടാത്തവര്‍ക്ക് നിയമനം നല്‍കാനും തടസ്സമില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് പിഎസ് സി യ്ക്ക് റിപ്പോര്‍ട്ട് നല്‍കി.പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലായിരുന്നു റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലായിരുന്നു ഇവർ.ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്നതോടെ റാങ്ക്‌ലിസ്റ്റിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസമായി.മൂന്ന് പേരൊഴികെ പട്ടികയില്‍ പെട്ട ആരും കൃത്രിമം കാണിച്ചിട്ടില്ലെന്നും അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്ക വിദ്യാർത്ഥികളിൽ ഉണ്ടായിരുന്നു.ഇക്കാര്യത്തിലുള്ള ആശങ്ക ചിലര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. മറ്റ് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് പിഎസ് സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി കത്ത് നല്‍കി.പരീക്ഷാത്തട്ടിപ്പ് വ്യക്തമായ പിഎസ് സി പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് ജൂലൈ 1 നായിരുന്നു പറുത്തുവന്നത്. ഇതില്‍ എഴുത്തുപരീക്ഷയില്‍ 78.33 മാര്‍ക്ക് നേടി ശിവരഞ്ജിത്താണ് ഒന്നാമത് എത്തിയത്.സ്‌പോര്‍ട്‌സ് ക്വാട്ടയിലെ മാര്‍ക്കും കൂടി കിട്ടിയതോടെ മൊത്തം മാര്‍ക്ക് 90 ന് മുകളിലായി. രണ്ടാം റാങ്കുകാരന്‍ നസീം 28 ആം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് കിട്ടിയത്. പ്രണവിന് രണ്ടാം റാങ്ക് ആയിരുന്നു. എന്നാല്‍ ജയിലില്‍ ഇതേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ കഴിയാതെ വന്നതോടെയാണ് പ്രതികള്‍ കോപ്പിയടിച്ചതായി സമ്മതിച്ചത്.
സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയ്ക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്.സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഇതോടുകൂടി രാജ്യത്തെ മികച്ച പി.എച്ച്.സി. ഗണത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്.ആരോഗ്യ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായുള്ള ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ആരോഗ്യ വകുപ്പ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു. ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്ക് വെയ്ക്കുന്നു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി.12 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ല ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വ്വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍എച്ച്‌എസ്.ആര്‍.സി. നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70%ല്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുള്ളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്സ് ലഭിക്കും.