News Desk

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

keralanews supreme court order to complete the trial of actress attack case within six months

ഡല്‍ഹി:നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്ന് പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.ദൃശ്യങ്ങള്‍ കേസിലെ രേഖയാണെങ്കില്‍ പ്രതിക്ക് അത് നല്‍കേണ്ടതാണ്.എന്നാല്‍ നടിയുടെ സ്വകാര്യത കണക്കിലെടുത്തുകൊണ്ട് അവ കൈമാറാനാവില്ല.ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്‍ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.58 പേജുകളുള്ള വിധിയാണ് കേസിന്‍റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച്‌ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്ധര്‍ക്കോ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ മജിസ‌്ട്രേറ്റിനോട് ആവശ്യപ്പെടാം. മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ എത്രതവണ വേണമെങ്കിലും പരിശോധിക്കാം. ദൃശ്യങ്ങള്‍ കാണാനായി അപേക്ഷ നല്‍കിയാല്‍ അത് മജിസ്ട്രേറ്റ് പരിഗണിക്കണം.ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോൾ പ്രതിഭാഗം അവ പകര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഒരു ഇലക്‌ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങള്‍ പരിശോധിക്കുന്നവരുടെ കയ്യില്‍ ഉണ്ടാകരുത് എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചു;കണ്ണൂരിൽ സ്വകാര്യ സ്കൂളിലെ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

keralanews sexually abused eight students sports teacher in a private school in kannur suspended

കണ്ണൂർ:എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ ചന്ദനക്കാം പാറയിലെ സ്വകാര്യ സ്കൂളിലെ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. ഇതോടെ അദ്ധ്യാപകനെതിരെ സ്‌കൂള്‍ മാനേജ് മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ലധികം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്. ജില്ലാ ജഡ്ജി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയത്.സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്തതോടെ പി.ടി.എ ഇടപെടലോടെയാണ് ഇയാളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.നേരത്തെയും ഈ അദ്ധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. നിരന്തരം അദ്ധ്യാപകന്റെ കയ്യില്‍ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികള്‍ പറയുന്നത്. വിഷയത്തില്‍ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂര്‍ എസ്‌പിക്ക് റിപ്പോര്‍ട്ട് കൈമാറും. ഇന്ന് തന്നെ കേസില്‍ തുടര്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

keralanews njanapeedam award for mahakavi akkitham achuthan namboothiri

ന്യൂഡൽഹി:മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി.ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രസക്തമാണ്‌.2017ല്‍ പദ്മശ്രീ നല്‍കി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന്‌ ലഭിച്ചിട്ടുണ്ട്.മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്.കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്.തകഴി, എസ്‌കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരും ഇതിനു മുൻപ് ജ്ഞാനപീഠം നേടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്​;ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് സുപ്രീംകോടതി

keralanews supreme court rejected the petition of dileep demanding the copy of memory card in actress attack case

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിനെ കേസിലെ രേഖയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ.ഇരയുടെ സ്വകാര്യത മാനിക്കണമെന്നും അതിനാല്‍ പ്രതിക്ക് പകര്‍പ്പ് കൈമാറാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി അഭിപ്രായപ്പെട്ടു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും അത് വ്യാജമായിരുന്നെന്നും പറഞ്ഞാണ് ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് നടിയുടെ വാദം.എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നായിരുന്നു ആയിരുന്നു ദിലീപിന്റെ വാദം. അതുപോലെ തന്നെ നടിയുടെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് സംശയിക്കുന്നതായും ഇതില്‍ ഫോറന്‍സിക് പരിശോധന വേണമോ മറ്റെന്തെങ്കിലും പരിശോധന വേണമോ എന്നതും തന്റെ അവകാശമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളുടെ കോപ്പിയില്‍ വാട്ടര്‍ മാര്‍ക്കിടാം, പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താം, സി ഡാക്കിനെ ഏല്‍പ്പിക്കാം തുടങ്ങിയ അനേകം ഉപാധികള്‍ ദിലീപ് മുൻപോട്ട് വെച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. ദിലീപിന് വ്യക്തിപരമായി പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് നടിയുടെ സ്വകാര്യതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന നടിയുടെയും സര്‍ക്കാരിന്റെയും വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് കേസുമായി മുൻപോട്ട് പോകാനാകും.

ഇലക്ട്രിക്ക് വാഹന രംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബ കമ്പനി

keralanews toshiba company will co operate with kerala in the field of electric vehicles

തിരുവനന്തപുരം:ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പനി.മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ ഇതു സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടു. ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ടോക്കിയോയിൽ നടത്തിയ ചർച്ചകളിൽ ആണ് ലോകപ്രശസ്ത ബാറ്ററി നിർമ്മാണ കമ്പനി കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യപത്രം തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ടൊമോഹികോ ഒകാഡ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

ജപ്പാനിലെ നിക്ഷേപകർക്ക് കേരളത്തിൽ സാധ്യമാകുന്ന മേഖലകളെക്കുറിച്ചും സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഉൽപാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാർഷികാനുബന്ധ വ്യവസായങ്ങൾ, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉൾപ്പെടെ കേരളത്തിൽ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാപ്പനീസ് വിദേശകാര്യ ട്രേഡ് ഓർഗനൈസേഷൻ കേരളത്തിൽ ഒരു ഓഫീസ് തുടങ്ങണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.കേരളത്തിൽ നിലവിൽ നിക്ഷേപം നടത്തിയിട്ടുള്ള ഉള്ള ജപ്പാൻ സംരംഭകർ തങ്ങളുടെ അനുഭവങ്ങൾ സംഗമത്തിൽ പങ്കുവെച്ചു.വ്യവസായ മന്ത്രി ഇ പി ജയരാജൻ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് ജോസ് എന്നിവരും ഉദ്യോഗസ്ഥ സംഘവും സംഗമത്തിൽ പങ്കെടുത്തു. സംഗമം ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് കെ വർമ ഉദ്ഘാടനം ചെയ്തു. ജെട്രൊ വൈസ് ചെയർമാൻ കസുയ നകജോ സ്വാഗതം പറഞ്ഞു. ജപ്പാനിലെ ഇന്ത്യൻ എംബസിയും ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനും ചേർന്നാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

ഡിസംബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നു

keralanews fastag mandatory for all vehicles from december 1st

ന്യൂഡൽഹി:ഡിസംബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നു.ഫാസ് ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നുപോയാല്‍ ഡിസംബര്‍ ഒന്നുമുതല്‍ ഇരട്ടി ടോള്‍ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി.രാജ്യമാകെ 537 ടോള്‍ പ്ലാസകളിലാണ് ഫാസ് ടാഗ് സംവിധാനം നിലവില്‍ വരിക. പ്രീ പെയ്ഡ് സിം കാര്‍ഡിന് സമാനമായ ടോള്‍ തുക മുന്‍കൂറായി അടച്ച റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ കാര്‍ഡാണ് ഫാസ് ടാഗ്. ചെറിയ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ വലിപ്പമുള്ള കടലാസ്‌ കാര്‍ഡിനുള്ളില്‍ മാഗ്നെറ്റിക് ചിപ്പുണ്ട്. ഓരോ ടോള്‍പ്ലാസയില്‍ കൂടെ കടന്നു പോകുമ്പോഴും അവിടുത്തെ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സംവിധാനം ടാഗിലെ റീച്ചാര്‍ജ് തുക സംബന്ധിച്ച വിവരങ്ങള്‍ വായിച്ചെടുക്കുകയും പണം ഉണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍വഴി തല്‍സമയം ഈടാക്കുകയും ചെയ്യും. ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍ പ്ലാസയിലെ ഫാസ് ടാഗ് കൗണ്ടറുകളിലൂടെ പെട്ടെന്ന് കടന്നുപോകാം എന്നതാണ് പ്രയോജനം.മിനിമം 100 രൂപയാണ് ടാഗില്‍ ഉണ്ടാകേണ്ടത്. 100 രൂപ മുതല്‍ എത്ര രൂപ വേണമെങ്കിലും റീച്ചാര്‍ജ് ചെയ്ത് രാജ്യത്തുടനീളമുള്ള ടോള്‍പ്ലാസകളിലൂടെ ഫാസ് ടാഗ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം. വാഹനത്തിന്‍റെ വലിപ്പത്തിനനുസരിച്ച്‌ ഏഴു തരം ഫാസ് ടാഗുകളുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ഇവയ്ക്ക് ഏഴ് നിറമായിരിക്കും.

ഡിസംബര്‍ ഒന്നു മുതല്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ ഒരു ഫാസ് ടാഗ് കൗണ്ടറും ഒരു ക്യാഷ് കൗണ്ടറുമാണ് ഉണ്ടാവുക. ഫാസ് ടാഗുള്ള വാഹനങ്ങള്‍ പെട്ടെന്ന് ഫാസ് ടാഗ് കൗണ്ടറിലൂടെ കടന്നുപോകാം.ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ക്യാഷ് കൗണ്ടറില്‍ നിലവിലെ പോലെ ടോള്‍ കൊടുത്ത് പോകണം.ഫാസ് ടാഗില്ലാതെ ഫാസ് ടാഗ് കൗണ്ടര്‍ വഴി പോയാല്‍ ടോള്‍ തുകയുടെ ഇരട്ടി ഈടാക്കുകയും ചെയ്യും. അതേസമയം ക്യാഷ് കൗണ്ടറിലൂടെ പോയാല്‍ നിലവിലുള്ള ടോള്‍തുക അടച്ച്‌ ഇപ്പോള്‍ തുടരുന്ന രീതിയില്‍ കടന്നുപോകാം.

മൈ ഫാസ് ടാഗ് ആപ്പിലൂടെയോ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലുമുള്ള ഫാസ് ടാഗ് സേവന കേന്ദ്രങ്ങളിലൂടെയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയിലൂടെയോ ഫാസ് ടാഗുകള്‍ ലഭിക്കും.വാഹനവുമായി ഫാസ് ടാഗ് സേവന കേന്ദ്രത്തിലെത്തി ആവശ്യമായ രേഖകള്‍ നല്‍കണം.ആര്‍.സി. ബുക്കിന്‍റെ പകര്‍പ്പ്,ആര്‍.സി. ഉടമയുടെ ആധാര്‍ കാര്‍ഡ്,ആര്‍.സി ഉടയുടെ പാന്‍കാര്‍ഡിന്‍റെ പകര്‍പ്പ്, ആര്‍.സി ഉടമയുടെ ഫോണ്‍ നമ്ബര്‍,ആര്‍.സി ഉടമയുടെ ഫോട്ടോ എന്നിവയാണ് ഇതിനാവശ്യമായ രേഖകൾ.വാഹനത്തിന്‍റെ ഫോട്ടോയോടൊപ്പം രേഖകള്‍ ഫാസ് ടാഗില്‍ അപ്ലോഡ് ചെയ്യുന്നതോടെ ബാര്‍ കോഡുള്ള ഫാസ് ടാഗ് ലഭിക്കും. ഫോണ്‍ നമ്പർ ഉപയോഗിച്ച്‌ ഓണ്‍ലൈനായും വാട്സ് ആപ്പ് വഴിയും ടോള്‍ പ്ലാസകളില്‍ പണം നല്‍കിയും റീചാര്‍ജ് ചെയ്യാം.

വാഹനത്തിന്‍റെ മുന്‍ചില്ലില്‍ അകത്തായാണ് ഫാസ് ടാഗ് ഒട്ടിക്കേണ്ടത്. കനംകുറഞ്ഞ മാഗ്നറ്റ് ആയതിനാല്‍ മാറ്റി ഒട്ടിക്കാന്‍ സ്റ്റിക്കര്‍ ഊരി മാറ്റി മാഗ്നറ്റ് പുറത്തേക്ക് കാണും വിധം ഒട്ടിക്കണം. ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ പദ്ധതിയുടെ ഭാഗമായ ഫാസ് ടാഗ് ഇന്ത്യന്‍ ഹൈവേ മാനേജ്മെന്‍റ് കമ്പനി, നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ദേശീയ പാത അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ്.ഫാസ് ടാഗ് വഴി ഓരോ ദിവസവും ശേഖരിക്കുന്ന തുക അന്നുതന്നെ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്കെത്തും. പിറ്റേന്ന് ഓരോ ടോള്‍ പ്ലാസയ്ക്കുമുള്ള തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി നല്‍കും.ഓരോ ടോള്‍ പ്ലാസ വഴി എത്ര വാഹനങ്ങള്‍ കടന്നു പോയി,ഏതെല്ലാം തരം വാഹനങ്ങള്‍,അവ എത്ര പ്ലാസയിലൂടെ കടന്നുപോയി,എവിടെ നിന്ന് എവിടേക്ക് തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. വാഹനങ്ങളുടെ ആധാര്‍ എന്നാണ് ഫാസ് ടാഗ് അറിയപ്പെടുന്നത്.

‘കഞ്ചാവ് മുതല്‍ എല്‍എസ്‌ഡി വരെ’;മലയാള സിനിമാതാരങ്ങളില്‍ ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

keralanews ganja to l s d producers association reveals that some malayalam film artist are using drugs

കൊച്ചി:മലയാള സിനിമയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന ആരോപണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നടന്‍ ഷെയ്ന്‍ നിഗത്തെ വിലക്കിയ തീരുമാനം അറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളായ എം രഞ്ജിത്, ആന്റോ ജോസഫ് എന്നിവരടങ്ങിയ സംഘം ഈ ആരോപണം ഉന്നയിച്ചത്. മലയാള സിനിമകളിലെ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.എല്ലാ കാരവാനുകളും പരിശോധിക്കണം. ലഹരിമരുന്ന് പരിശോധനയും വേണം.ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാറേയില്ല. കഞ്ചാവ് മാത്രമല്ല എല്‍എസ്ഡി പോലെയുളള സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് സംശയിക്കുന്നത്.കഞ്ചാവ് പുകച്ചാല്‍ അതിന്റെ മണംകൊണ്ടു തിരിച്ചറിയാന്‍ കഴിയും. ഇവര്‍ ഉപയോഗിക്കുന്നത് എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് സംശയിക്കുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ലൊക്കേഷനില്‍ കൃത്യമായി വരാത്ത പലരുമുണ്ട്. പരാതി പറഞ്ഞിട്ടും ഗൗനിക്കുന്നില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. പരിശോധനയ്ക്ക് നിര്‍മാതാക്കളുടെ സംഘടന പൂര്‍ണപിന്തുണ നല്‍കുമെന്നും ഇനിയും ഈ സിനിമകളില്‍ കാശുമുടക്കാന്‍ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും ഉറപ്പുകിട്ടണമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.ഷെയിന്‍ നിഗമിനെ ഇനി അഭിനയിപ്പിക്കില്ല. രണ്ടു സിനിമകള്‍ക്കായി ചെലവായ തുക ഏഴുകോടി രൂപയാണ്. ഇതു തിരികെ ലഭിക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇല്ലാത്ത പ്രതിഫലമാണ് ഷെയിന്‍ ആവശ്യപ്പെടുന്നത്. ഇതൊന്നും അംഗീകരിച്ച്‌ മുന്നോട്ടു പോകാനാകില്ലെന്നും സംഘടന യോഗത്തിനു ശേഷം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

keralanews actress attack case supreme court announce verdict on petition filed by dileep demanding the copy of memory card

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതിനാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് ആവശ്യമുന്നയിച്ചിരുന്നു.നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് വിധി പറയാന്‍ മാറ്റിവെച്ചത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ തന്‍റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്‍റെ വാദം.വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.  എന്നാല്‍, ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ കോടതി തീരുമാനിച്ചാല്‍ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി എത്താന്‍ സാധ്യതയുള്ളതിനാല്‍ കോടതി വിധി ഏറെ നിര്‍ണായകമാണ്.ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേഷ്വരി എന്നിവരടങ്ങുന്ന ബഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പ്രഖ്യാപിക്കും.

സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോട് ജില്ല മുന്നിൽ

keralanews state school arts festival kozhikode district is leading

കാഞ്ഞങ്ങാട്:അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ 279 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നിൽ.271 പോയന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.269 പോയന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്. തൃശൂര്‍ നാലാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പാലക്കാട് ജില്ല അഞ്ചാം സ്ഥാനത്തുമാണ്.പതിവുപോലെ രാത്രി വൈകിയും പലവേദിയിലും മത്സരങ്ങള്‍ നീണ്ടു.രണ്ടാം ദിനമായ ഇന്ന് 28 വേദികളിലായി 70ലേറെ മത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, യക്ഷഗാനം, ദഫ്മുട്ട്, മിമിക്രി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയും ഇന്ന് വേദിയിലെത്തും. ഒന്നാം ദിവസം രാത്രി ഒന്നരയോടെയാണ് പ്രധാന വേധിയില്‍ സംഘനൃത്ത മത്സരം തീര്‍ന്നത്. വൈകിട്ട് 5 മണിക്ക് തുടങ്ങേണ്ട സംഘനൃത്തം മൂന്ന് മണിക്കൂര്‍ വൈകിയിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ നാടക മത്സരം രാത്രി വരെ നീണ്ടു.

വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തി പോലീസ്;നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

keralanews bike passenger critically injured after police throws lathi at him during vehicle check

കൊല്ലം:വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തി പോലീസ്.കൊല്ലം കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ലാത്തിയേറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച്‌  യുവാവിന് ഗുരുതരമായി പരിക്കേറ്റു.ബൈക്ക് യാത്രികനായ ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടില്‍ സിദ്ദിഖി (22) നാണു പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ സിവില്‍ പോലിസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്പെന്‍റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളാണ് ലാത്തിയെറിഞ്ഞത്.പരിക്കേറ്റ സിദ്ദിഖിനെ പോലിസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നു സിദ്ദിഖിന്റെ പിതാവ് പറഞ്ഞു. പരുക്കു ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ എത്തിയത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. തുര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ വച്ച്‌ സംഭവങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഇതോടെ ജനങ്ങള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.