News Desk

സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്;​ കൊച്ചിയില്‍ ഡോക്റ്ററുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ

keralanews a t m fraud in kerala again doctor lost one lakh rupees from account in kochi

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയില്‍ ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.15 മിനുട്ട് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.ഇന്നലെ രാവിലെ 6.50 മുതല്‍ 7.15 വരെയുള്ള സമയത്തിനിടയിലാണ് പണം നഷ്ടമായത്. 7.28 നാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഡോക്ടര്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു. വൈകീട്ടും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനകം കാര്‍ഡ് ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമായിട്ടില്ല.10,000 രൂപ വീതമാണ് പിന്‍വലിച്ചത്. മുണ്ടംവേലിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ് നാലു തവണ പണം പിന്‍വലിച്ചത്. ബാക്കി ആറു തവണ ഇന്‍ഡസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നുമാണ്. ആദ്യം പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആദ്യതട്ടിപ്പ് നടന്നത് മുണ്ടംവേലിയിലായതിനാല്‍ കേസ് പിന്നീട് തോപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.ഈ ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ടെക്‌നീഷ്യന്റെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞയാഴ്ച 45,000 രൂപ നഷ്ടമായതായി പൊലീസില്‍ പരാതിയുണ്ട്. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് പുതിയ തട്ടിപ്പ് നടന്നത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് തോപ്പുംപടി പൊലീസ്.

ആരോപണങ്ങളിൽ മനം മടുത്തു;ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിർത്തുന്നതായി ഫിറോസ് കുന്നുംപറമ്പിൽ

keralanews social worker firoz kunnumparambil has announced that he is stopping charity work

കൊച്ചി:ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിർത്തുന്നതായി സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ഫിറോസ്‌ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് താന്‍ ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നതെന്നും കള്ളന്‍റെ മക്കളെന്ന പേര് കേട്ട് തന്‍റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു.സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നുംപറമ്പിൽ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഫിറോസ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച്‌ രണ്ടുപേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഫിറോസ് രംഗത്തെത്തിയത്. തിരുവന്തപുരം സ്വദേശിയായ ആഷികാണ് ഫിറോസിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.നേരത്തെ, ഫിറോസ് കുന്നുംപറമ്പിലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. സേവനപ്രവര്‍ത്തനങ്ങളുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചു സഹതാപ തരംഗം സൃഷ്ടിച്ചു വിദേശത്തുനിന്നു കോടിക്കണക്കിനു രൂപ സമാഹരിക്കുന്നതായി കാണിച്ചാണ് പരാതി ലഭിച്ചിരുന്നത്. നിരാലംബരായ രോഗികളെ മറയാക്കി സമാഹരിക്കുന്ന കോടിക്കണക്കിനു രൂപ ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് പരാതി നല്‍കിയ അജി തോമസ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ഫിറോസ് കുന്നുംപറമ്പില്‍ കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണെന്നു സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ വ്യക്തമാക്കിയിരുന്നു. എഫ്സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും മുഹമ്മദ് അഷീല്‍ പറഞ്ഞു.200 കോടി രൂപ കേരളത്തിലേക്ക് ഇത്ര നിസ്സാരമായി വരികയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ അത് കൈകാര്യം ചെയ്തതില്‍ ദേശവിരുദ്ധത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് അര്‍ഹനാണ്. സര്‍ക്കാരിന്റെ വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് സംഭാവന ചെയ്താല്‍ ആരും പറ്റിക്കപ്പെടില്ലന്നും അദേഹം പറഞ്ഞിരുന്നു.

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ

keralanews nasa has discovered the remains of the missing vikram lander during chandrayaan 2 mission

ന്യൂഡൽഹി:ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്.ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ കാണാതായ വിക്രം ലാന്‍ഡറിനെ കണ്ടെത്തുന്നതിനായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്‌ആര്‍ഒയുമായി സഹകരിച്ചിരുന്നു. നേരത്തെ നാസയുടെ റീ കണ്‍സസ് ഓ‍ര്‍ബിറ്ററാണ് വിക്രം ലാന്‍ഡ‍ര്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടിരുന്നില്ല. വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചിട്ടുണ്ട്.ചന്ദ്രോപരിതലത്തില്‍750 മീറ്റര്‍ കിഴക്ക് പടിഞ്ഞാറായി മെക്കാനിക്കല്‍ എന്‍ജിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ആദ്യം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് സുബ്രഹ്മണ്യ എല്‍ആര്‍ഒ പ്രൊജക്ടിനെ സമീപിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ വിക്രം ലാന്‍ഡറിന്റെ തകര്‍ന്ന കഷ്ണങ്ങളായ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 21 കഷ്ണങ്ങളായി മാറിയെന്നാണ് നാസ പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബ‍ര്‍ 14, 15, നവംബ‍ര്‍ 11 എന്നീ തിയ്യതികളിലെടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ പ്രധാന ഭാഗങ്ങളടങ്ങിയതാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2.

കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

keralanews man died when car caught fire in kodungalloor

തൃശൂര്‍:കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഡ്രൈവറായ യുവാവ് വെന്തുമരിച്ചു.തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്.പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ്‌ അപകടത്തില്‍ മരിച്ചത്.ടൈറ്റസ് മാത്രമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്.കാറിനുള്ളില്‍ തീ പടരുന്നതുകണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.കാറിനുള്ളില്‍ നിന്നും കുപ്പി കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം.തീപിടിച്ച കാര്‍ സമീപത്തെ കാനയിലിടിച്ചാണ് നിന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍;വർധന നാളെ മുതൽ നിലവിൽ വരും

keralanews mobile service providers increase call and data rates hike will come into effect from tomorrow

ന്യൂഡൽഹി:കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെ വർദ്ധനവുണ്ടാകും.കൂട്ടിയ നിരക്ക് നാളെ മുതൽ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധന വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്‌എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും. നാലു വര്‍ഷം മുന്‍പു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്പനികൾ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം.ഇതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവ നിരക്കുവര്‍ധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു.പുതുക്കിയ നിരക്കുകള്‍ ബ്രാക്കറ്റില്‍. എയര്‍ടെല്‍ 28 ദിവസ പ്ലാന്‍:35 രൂപ (49 രൂപ), 129 രൂപ (148 രൂപ),169 രൂപ (248 രൂപ),199 രൂപ (248 രൂപ),249 രൂപ (298 രൂപ).448 രൂപ (598 രൂപ/84 ദിവസം),499 രൂപ (698 രൂപ/84 ദിവസം).998 രൂപ (1498രൂപ/365 ദിവസം),1699 രൂപ (2398 രൂപ/365 ദിവസം),വൊഡാഫോണ്‍-ഐഡിയ 28 ദിവസ പ്ലാന്‍:129 രൂപ (149 രൂപ),199 രൂപ (249 രൂപ),229 രൂപ (299 രൂപ), 459 രൂപ (599 രൂപ/84 ദിവസം),999 രൂപ (1499 രൂപ/365 ദിവസം),1699 രൂപ (2399 രൂപ/365 ദിവസം).

സംസ്ഥാന സ്കൂൾ കലോത്സവം;പാലക്കാടിന് കലാകിരീടം

keralanews state school youth festival palakkad won

കാഞ്ഞങ്ങാട്:അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കലാകിരീടം.നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 951 പോയിന്‍റ് നേടിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 117.5 പവന്‍റെ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. കോഴിക്കോടും കണ്ണൂരും ഒരുപോലെ ഉയര്‍ത്തിയ വെല്ലുവിളി രണ്ടു പോയിന്‍റുകള്‍ക്കു മറികടന്നായിരുന്നു പാലക്കാട് കിരീടമുറപ്പിച്ചത്. 949 പോയന്‍റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.തൃശൂര്‍ (940) മൂന്നും മലപ്പുറം (909) നാലും എറണാകുളം (904) അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കലോത്സവത്തിന്‍റെ ആദ്യ രണ്ടുദിനങ്ങളിലും നാലാംസ്ഥാനത്തുനിന്ന പാലക്കാട് മൂന്നാംദിനം രണ്ടാം സ്ഥാനത്തേക്കും സമാപനദിവസം ഒന്നാംസ്ഥാനത്തേക്കും കുതിച്ചുകയറുകയായിരുന്നു.161 പോയന്‍റിന്‍റെ വ്യക്തമായ ലീഡ് നേടി സ്കൂളുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മിന്നുംപ്രകടനം പാലക്കാടിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. അറബിക് കലോത്സവത്തില്‍ 95 പോയിന്‍റുമായി പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്കൃത കലോത്സവത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകള്‍ 95 പോയന്‍റോടെ ഒന്നാമതെത്തി.

കണ്ണൂരിൽ നഗരമധ്യത്തിൽ കാറിനുള്ളിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജഡം കണ്ടെത്തി;പോലീസ് അന്വേഷണം ആരംഭിച്ചു

keralanews dead body of govt employee found inside the car in kannur town police started investigation

കണ്ണൂർ:നഗരമധ്യത്തിൽ നിർത്തിയിട്ട കാറിനുള്ളിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഇ.വി. ശ്രീജിത്തിന്റെ(47) മൃതദേഹമാണ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ലേബര്‍ കോടതിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ട കാറിലായി കണ്ടെത്തിയത്.കണ്ണൂര്‍ ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നാട്ടുകാര്‍ വിവരമറിയിച്ചതിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി എത്തി കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ് ശ്രീജിത്ത്. കാറിന്റെ മുന്‍ഭാഗത്ത് ഇടതുവശത്തായി ഇരിക്കുന്ന നിലയിലായിരുന്നു ശ്രീജിത്തിന്റെ മൃതദേഹം കണ്ടെടുത്തത്.ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള കാറ് തന്നെയാണിത്.കാറിന്റെ മുന്‍ഭാഗത്ത് ഉറപ്പിച്ചിരുന്നു റെയര്‍ ക്യാമറ താഴെ വീണു കിടക്കുന്നത് കാറിനുള്ളില്‍ മല്‍പ്പിടിത്തം ഉണ്ടായതിന്റെ ലക്ഷണമായി പൊലീസ് കരുതുന്നു. വാഹനത്തിനുള്ളില്‍ നിന്നും മദ്യത്തിന്റെ സാന്നിദ്ധ്യവും പൊലീസ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.

റിട്ടയേര്‍ഡ്‌ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്‍ പരേതനായ ദാമോദരന്റേയും പരേതയായ ഉഷയുടേയും മകനാണ്‌ ശ്രീജിത്ത്‌.ഭാര്യ: ബിന്ദു (നഴ്‌സ്‌, യു.എ.ഇ). മക്കള്‍: ബോബിഷ (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ഹര്‍ഷ (പ്ലസ്‌ ടു വിദ്യാര്‍ഥി). ശ്രീജിത്തിന്റെ സഹോദരങ്ങളായ ശ്രീനാഥ്‌ ആത്മഹത്യ ചെയ്യുകയും ശ്രീരാജ്‌ ട്രെയിനില്‍നിന്നു വീണു മരണപ്പെടുകയും ചെയ്‌തിരുന്നു. ഇതിലുള്ള മാനസിക വിഷമത്തിലായിരുന്നു ശ്രീജിത്തെന്നു ബന്ധുക്കള്‍ പറഞ്ഞു.മൂന്നു മാസമായി ഓഫീസില്‍ പോകാതെ അവധിയിലായിരുന്നെന്നാണ്‌ വിവരം.

തമിഴ്‌നാട്ടിൽ ശക്തമായ മഴ;17 മരണം;ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

keralanews heavy rain in tamilnadu 17died red alert in six districts

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ. വിവിധ അപകടങ്ങളിലായി 17 പേര്‍ മരിച്ചു.ആറ് തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം,കടലൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞ് വീണ് ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.കനത്ത മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.തീരദേശ മേഖലകളായ കടലൂരില്‍ നാലും തിരുനെല്‍വേലിയില്‍ രണ്ടും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ചെന്നൈ നഗരത്തിലെ മുടിചൂര്‍, താമ്ബ്രം, പള്ളിക്കരണി, മേട വാക്കം, മടിപ്പാക്കം, ആദമ്ബാക്കം മേഖലകളിലെ രണ്ടായിരത്തോളം വീടുകളില്‍ വെള്ളം കയറി. ചെമ്പരമ്പാക്കം, മധുരാന്തകം നദികള്‍ കരകവിഞ്ഞ് ഒഴുകിയതിനാലാണിത്. ഇവിടങ്ങളിലെ കുടുംബങ്ങളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 20 സെന്റി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പെടെയുള്ള ഒമ്ബത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതല്‍ മഴ ഇതുവരെ രേഖപ്പെടുത്തിയത്.ചെന്നൈ ഉൾപ്പെടെ പതിനാല് ജില്ലകളിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഊട്ടിയിൽ മണ്ണിടിച്ചിൽ വ്യാപകമായതിനാൽ പർവത തീവണ്ടി സർവീസ് മൂന്നു ദിവസത്തേക്ക് നിർത്തിവച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്.

ഒന്നര മാസം മുൻപ് കാണാതായ ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമായ മലയാളി യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

keralanews the deadbodies of software engineers missing from bengalooru one and a half month ago were found

ബെംഗളൂരു:ഒന്നരമാസമായി കാണാതായ ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍മാരായ മലയാളി യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം സ്വദേശികളായ ശ്രീലക്ഷ്മി (21), അഭിജിത്ത് മോഹന്‍ (25) എന്നിവരെയാണ് വെള്ളിയാഴ്ച ബംഗളൂരുവിലെ ഹെബ്ബാഗൊഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിന്തല മടിവാളയിലെ വനമേഖലയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് കണ്ടെത്തുമ്പോൾ ഇരുവരുടെയും മൃതദേഹങ്ങൾ അഴുകിയനിലയിലായിരുന്നു. വനത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടെയും തലയും ശരീരവും വേർപെട്ടിരുന്നതായും പൊലീസ് പറഞ്ഞു.ഇലക്‌ട്രോണിക് സിറ്റിയിലെ സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ ഇരുവരെയും ഒക്ടോബര്‍ 11 മുതലാണ് കാണാതായത്. ഓഫീസിൽ നിന്ന് പുറത്തുപോയ ഇവരെ പിന്നീടാരും കണ്ടിരുന്നില്ല. കാണാതായതിനെ തുടര്‍ന്ന് ഇരുവരെയും ബന്ധുക്കള്‍ പരപ്പന അഗ്രഹാര പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിലധികമായി പൊലീസ് ഇവരെക്കുറിച്ച്‌ അന്വേഷിച്ചുവരുകയായിരുന്നു. ഒക്ടോബര്‍ 14നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുന്നത്.ശ്രീലക്ഷ്മിയെ കാണാനില്ലെന്ന പരാതി നല്‍കിയശേഷം ബന്ധുക്കള്‍ കര്‍ണാടക ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജിയും നല്‍കിയിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ബംഗളൂരു നഗരത്തില്‍നിന്ന് പോയശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിെന്‍റ പ്രാഥമിക നിഗമനം.കാണാതായ ദിവസത്തിനു മുൻപ് പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു.പിന്നീട് മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയായിരുന്നു. ഇരുവരുടെയും മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും തുടരന്വേഷണം നടക്കുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹെബ്ബെഗൊഡി പൊലീസാണ് അന്വേഷണം നടത്തുന്നത്.

ഹെൽമറ്റ് പരിശോധന;പോലീസുകാർക്ക് പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്‌റ

keralanews helmet checking dgp loknath behra with new directions to police

തിരുവന്തപുരം: ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ വാഹനപരിശോധനയില്‍ പോലീസുകാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.വാഹന പരിശോധന എസ്‌ഐയുടെ നേതൃത്വത്തില്‍ വേണം.പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണം. പരിശോധന സമയത്ത് ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ലെന്നും ഡിജിപി വ്യക്തമാക്കി.വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കരുതെന്നും ബെഹ്‌റ അറിയിച്ചു.പരിശോധന നടത്താനായി വാഹനങ്ങള്‍ക്ക് റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും മറ്റും പരിശോധന നടത്താന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചാല്‍ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ബെഹ്‌റ വ്യക്തമാക്കി.കഴിഞ്ഞ ദിവസം വാഹനപരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസുദ്യോഗസ്ഥന്‍ ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി വാഹന പരിശോധനയില്‍ പോലീസുകാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഇന്നുമതുലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500രൂപയാണ് പിഴ.വാഹന ഉടമയില്‍ നിന്നാണു പിഴ ഈടാക്കുക.ഒരു നിയമലംഘനത്തിനുള്ള പിഴ 500 രൂപ.കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ.തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.