News Desk

കേരളത്തില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത;യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

keralanews chance for heavy rain and lightning in kerala yellow alert issued

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത നാലു ദിവസം കൂടി മിന്നലോട് കൂടിയ വേനല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, 29 ന് കോട്ടയം, 30 വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ വേനല്‍ മഴ ലഭിച്ചിരുന്നു. ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.കൂടാതെ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോൾ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജനലും വാതിലും അടച്ചിടുക, ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല, വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക,, ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്തനിവാരണ അതോറിട്ടി നിര്‍ദേശിച്ചു.

കോവിഡ് 19;കണ്ണൂരില്‍ സി.ഐ അടക്കം ആറ് പോലീസുകാര്‍ നിരീക്ഷണത്തില്‍

keralanews covid19 six police officers under observation in kannur

കണ്ണൂര്‍:കണ്ണൂര്‍ ചൊക്ലിയില്‍ സിഐയും എസ്‌ഐയും അടക്കം ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിച്ച പെരിങ്ങത്തൂര്‍ സ്വദേശിയുടെ സെക്കന്ററി കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പെരിങ്ങത്തൂര്‍ സ്വദേശിയായ 20 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചൊക്ലി പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്.പോലീസ് സ്റ്റേഷനിലും താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.സിഐയും എസ്‌ഐയും നാല് പൊലിസുകാരുമാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച ഇരുപതുകാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്‍പ്പെട്ട സുഹൃത്ത് ഈ പൊലീസുകാരുമായി അടുത്തിടപഴകിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി റോഡുകള്‍ അടക്കാന്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട് . പൊലീസ് സ്റ്റേഷനിലും താൽക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.അതേസമയം, ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് വരുമ്പോൾ കൊവിഡ് ബാധിച്ച ചെങ്ങളായി സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അടുത്ത ഇടപഴകിയവരുടെ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7 പേര്‍ രോഗമുക്തി നേടി

keralanews 7 covid cases confirmed in kerala today and 7 cured

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂരിൽ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ ആകെ എണ്ണം 457 ആയി. 116 പേര്‍ ചികിത്സയിലുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേരുടെ ഫലം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് ഇന്ന് 84 വയസുകാരന്‍ രോഗമുക്തി നേടി.കൂത്തുപറമ്പ് സ്വദേശിയാണ്. ഇത് കേരളത്തിന് നേട്ടമാണ്.വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ല.കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. പ്രവാസികളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടി കേന്ദ്രത്തെ അറിയിച്ചു. അതിലും കേന്ദ്രം അഭിനന്ദിച്ചു. ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹോട്സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാലറി ചലഞ്ച്;സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന ശമ്പളം തി​രി​കെ നല്‍കും;വിഷയത്തിൽ പുനഃപരിശോധന ഇല്ലെന്നും ധനമന്ത്രി തോമസ് ഐസക്

keralanews salary challenge give back the amount collected from govt employees and will not review the issue said finance minister thomas isac

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം ജീവനക്കാര്‍ക്ക് തിരികെ നല്‍കാന്‍ പല വഴികളുമുണ്ടെന്നും തിരിച്ചു നല്‍കേണ്ട മാര്‍ഗം സാമ്പത്തിക സ്ഥിതി അനുസരിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.ശമ്പളം പിടിക്കാനുള്ള ഉത്തരവ് തിരുത്തേണ്ട സാഹചര്യമില്ലെന്നും ശമ്പളം കട്ട് ചെയ്യുന്നതല്ല മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.250 കോടി രൂപ മാത്രമാണ് ഏപ്രില്‍ മാസത്തെ വരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ല. അധ്യാപകര്‍ സാലറി ചാലഞ്ച് ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നത് കണ്ടു. ദൌര്‍ഭാഗ്യകരമായ കാര്യമാണിത്. എന്താണ് ഈ അധ്യാപകര്‍ യുവതലമുറക്ക് നല്‍കുന്ന സന്ദേശമെന്നും മന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജീവനക്കാരില്‍ നിന്ന് അലവന്‍സ് അടക്കമുള്ള മൊത്ത ശമ്പളത്തിൽ നിന്നാണു സര്‍ക്കാര്‍ തുക മാറ്റിവയ്ക്കുക. 20,000 രൂപ വരെ മൊത്ത ശമ്പളമുള്ള കാഷ്വല്‍ സ്വീപ്പര്‍മാ൪, ദിവസവേതനക്കാ൪, താത്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.

കോവിഡ് ഭീതി; അടുത്ത അധ്യയനവര്‍ഷത്തില്‍ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കുമെന്ന് ആരോ​ഗ്യവകുപ്പ്

keralanews mask made mandatory in schools from next academic year

തിരുവനന്തപുരം:കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുന്ന അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി.ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായാണ് മുഖാവരണം വിതരണം ചെയ്യുക.രണ്ടു മുഖാവരണങ്ങളാണ് ഒരുകുട്ടിക്ക് നല്‍കുക.തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കുമെന്നും വ്യക്തമാക്കി.കൂടാതെ കോവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അദ്ധ്യാപകരും മുഖാവരണം അണിഞ്ഞു മാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ വരുന്ന മെയ്‌ 30-നു മുന്‍പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മ്മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് നിര്‍മ്മാണം നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്.

ഗ്രാമപ്രദേശങ്ങളിൽ ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാം;ലോക്ക് ഡൗണിൽ ഇളവുകളുമായി കേന്ദ്രസർക്കാർ

keralanews central government with concessions on lockdown small and medium shops can be opened in rural areas

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുമായി കേന്ദ്രം.കോവിഡ് ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിറക്കി.ചെറുകിട, ഇടത്തരം ഷോപ്പുകൾക്കാണ് അനുമതി. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. ഷോപ്പിംഗ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. ജീവനക്കാര്‍ മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഇളവ് ബാധകമാകില്ല. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല.നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിലാണ് കടകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. 28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അടച്ചുപൂട്ടൽ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതർ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.

സംസ്ഥാനത്ത് ബ​സ് ചാ​ര്‍​ജ് താത്കാലികമായി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശുപാര്‍ശ

keralanews recommendation to increase bus fare by 10 percentage

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കാന്‍ ശുപാർശ.ഗതാഗത വകുപ്പാണ് സര്‍ക്കാരിന് ശുപാർശ നല്‍കിയിരിക്കുന്നത്. ബസ് ചാര്‍ജ് വധിപ്പിച്ചില്ലെങ്കില്‍ റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും ശുപാർശയുണ്ട്.കോവിഡ് ലോക്ക്ഡൗണിനു ശേഷം ഇളവുകളോടെ ബസ് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണിത്. കെഎസ്‌ആര്‍ടിസിയുടെയും സ്വകാര്യ ബസുടമകളുടെയും ആവശ്യം പരിഗണിച്ചാണ് ഗതാഗത വകുപ്പിന്‍റെ നീക്കം.ഇളവുകളോടെ ബസ് സര്‍വീസ് ആരംഭിക്കുമ്പോൾ മൂന്ന് പേരുടെ സീറ്റുകളില്‍ നടുവിലെ സീറ്റ് കാലിയാക്കിയിടണമെന്നും രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരാളെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.കോവിഡ് രോഗത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ബസ് സര്‍വീസ് നടത്തുകയെന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി ബസുടമകള്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു.ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളാണ് ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നത്.

സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

keralanews three covid cases confirmed in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നുപേരും കാസര്‍കോട് ജില്ലയില്‍ ഉള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മൂന്നു പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 15 പേര്‍ രോഗമുക്തി നേടി.കാസർകോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്.  ഇതുവരെ 450 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 116 പേര്‍ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.തൃശൂര്‍ ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയിലില്ല, കുടകില്‍ നിന്നും അതിര്‍ത്തി കടന്ന് വന്ന 8 പേരെ ക്വാറന്റൈനിലാക്കി. ഈ ആഴ്ച 56 പേര്‍ ഇങ്ങനെ കുടകിൽ നിന്നും കാല്‍ നടയായി കണ്ണൂരിലെത്തി. സംസ്ഥാന അതിര്‍ത്തികളില്‍ ഇതു കൊണ്ടാണ് പരിശോധന വ്യാപകമാക്കിയത്, അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം , കുടകില്‍ നിന്ന് കാട്ടിലൂടെ അതിര്‍ത്തി കടന്ന എട്ട് പേരെ കൊറോണ കെയര്‍ സെന്ററിലാക്കിഎന്ന് മുഖ്യമന്ത്രി പറഞ്ഞു . 57 പേര്‍ കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നു. ഇത് ഇനിയും സംസ്ഥാന അതിര്‍ത്തികളില്‍ നടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് . അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം;കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ അനുമതി

keralanews temporary relief for govt in sprinklr issue permission to continue contract with strict conditions

എറണാകുളം:വിവാദമായ സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം.കര്‍ശന ഉപാധികളോടെ കരാർ തുടരാൻ ഹൈക്കോടതി അനുമതി നല്‍കി. വ്യക്തിഗത വിവരങ്ങളും ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും സ്പ്രിന്‍ക്ലറിന് കൈമാറരുതെന്നും കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവിലുടെയാണ് ഹൈക്കോടതി നടപടി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ വിലക്കും, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡാറ്റ ഉപയോഗിക്കരുത്, വിവരശേഖരണത്തിന് വ്യക്തികളുടെ സമ്മതപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കി.സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.മൂന്നാഴ്ചക്ക് ശേഷം ഹരജികള്‍ വീണ്ടും പരിഗണിക്കും. സര്‍ക്കാരെടുത്ത പല നിലപാടുകളോടും യോജിക്കാനാകില്ല.കരാറില്‍ സന്തുഷ്ടിയില്ല. സ്പ്രിംഗ്ലറിന് നല്‍കുന്ന പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ എന്നിവ രഹസ്യമായി സൂക്ഷിക്കണമെന്നും ആധാര്‍ വിവരങ്ങള്‍ സ്പ്രിംഗ്ലറിന് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. സ്പ്രിംഗ്ലറെ കൂടാതെ ഡാറ്റാ ശേഖരണം നടക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് മാത്രം കോടതി ഇപ്പോള്‍ ഇടപെടുന്നില്ല. എല്ലാ വ്യക്തിവിവരങ്ങളും രഹസ്യമാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.സ്പ്രിംഗ്ലറുടെ കാലാവധിക്ക് ശേഷം കേന്ദ്രത്തെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് ഡാറ്റ മറ്റാര്‍ക്കും കൈമാറരുതെന്ന് സ്പ്രിംഗ്ലറിനും കോടതി നിര്‍ദേശം നല്‍കി.വിശകലനത്തിന് ശേഷം സ്പ്രിംഗ്ലര്‍ പ്രൈമറി ഡാറ്റയും സെക്കന്‍ഡറി ഡാറ്റയും സര്‍ക്കാരിന് തിരികെ കൈമാറണമെന്നും സ്പ്രിംഗ്ലറിനോട് നിര്‍ദേശിച്ചു.

സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്നത് അടക്കമുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. സ്പ്രിന്‍ക്ലര്‍ ഇടപാട് സംബന്ധിച്ച് വസ്തുതകള്‍ മൂടിവെക്കാന്‍ ശ്രമിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണരുത്, ഡാറ്റ ശേഖരിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ എന്തുകൊണ്ട് സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. എന്നാല്‍ സ്പ്രിന്‍ക്ലര്‍ സൗജന്യ സേവനം നൽകാൻ തയാറായെന്നും അടിയന്തര സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറിനെ സമീപിച്ചതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.സ്പ്രിംഗ്ലറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ, ഡാറ്റ ശേഖരണത്തിന് സ്പ്രിംഗ്ലറിനെ എന്തുകൊണ്ട് തിരഞ്ഞെടുത്തു, സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച്‌ സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല, കൊവിഡിന് മുൻപ് സ്പ്രിംഗ്ലറുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു, ഇന്ത്യന്‍ ടെക്നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല, എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെ കുറിച്ച്‌ സര്‍ക്കാര്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൊവിഡിന് മുന്‍പെ സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തി 18 ദിവസത്തിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. എന്നിട്ട് എന്തുകൊണ്ട് മറ്റു കമ്പനികളെ അന്വേഷിച്ചില്ല. ഡാറ്റ ചോര്‍ച്ചയുടെ പേരില്‍ അമേരിക്കയില്‍ കേസ് നടത്താന്‍ പോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കോടതിയുമുണ്ട്. വ്യക്തികളുടെ സുരക്ഷ മാത്രമാണ് മുന്‍ഗണന.സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഐസൊലോഷനിലും ക്വാറന്റൈനിലുമുള്ളവര്‍, കൊവിഡ് രോഗബാധയുള്ളവര്‍ തുടങ്ങി കൊവിഡ്19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സ്പ്രിംഗ്ലര്‍. മാവേലിക്കരക്കാരനായ രാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും സ്വകാര്യതാ ലംഘനം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം കോടതി കയറിയത്.

കൊറോണ;കാസര്‍കോട് അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു

keralanews corona five more discharged from kasarkode hospital today

കാസര്‍കോട്:കൊവിഡ് രോഗം ഭേദമായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി  ആശുപത്രി വിട്ടു.കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് ആശുപത്രി വിട്ടതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇവര്‍ ഇനി 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14 ആയി.കൊവിഡ് രോഗം കേരളത്തില്‍ കുതിച്ചുയര്‍ന്ന ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിഞ്ഞത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു. ഇവിടെ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. ശേഷിച്ച എല്ലാവരും രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു.അതിനിടെ ജില്ലയില്‍ കുമ്പള പഞ്ചായത്തിനെ കൂടി കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു . മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളും കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുമാണ് ജില്ലയില്‍ കൊവിഡ് ഹോട്ട്സ്പോട്ടുകള്‍.