
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം. 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മമ്പറം രാജീവ്ഗാന്ധി സയന്‍സ് ആന്‍റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് അക്രമിക്കപ്പെട്ടത്.കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച പ്രകടനം മമ്പറം ടൗണിലെത്തിയപ്പോള്‍ ഒരു സംഘം തടയുകയും അക്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിതറിയോടി.ആർഎസ്എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.വിദ്യാര്‍ഥികളെ ഇവർ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതിന് ശേഷം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മമ്പറം ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു.പ്രകടനം തടയാനുള്ള ശ്രമത്തെ തുടര്‍ന്ന് മമ്പറം ടൗണില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ടൗണില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.