
ജോധ്പൂർ:പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേസിൽ കൂട്ടുപ്രതികളായ സച്ചിത, ശരത് ചന്ദ്ര,പ്രകാശ്, ശിവ എന്നീ നാലുപേരും കുറ്റക്കാരാണെന്നു കോടതി വിധിച്ചു.2013 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. അശാറാം ബാപ്പുവിന്റെ മധ്യപ്രദേശിലുള്ള ആശ്രമത്തിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടിയെ പഠനത്തിൽ മോശമാണെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു. ആശാറാം പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി 2013 ഓഗസ്റ്റ് 20നാണ് 16 വയസുള്ള പെണ്‍കുട്ടി പരാതി നൽകിയത്.വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിനു പോലീസ് കാവലേർപ്പെടുത്തി. സിസിടിവി കാമറയും സ്ഥാപിച്ചു.രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാൻ,ഹരിയാന സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.ഈ സംസ്ഥാനങ്ങളിലാണ് ആശാറാമിന് വൻ അനുയായികളുള്ളത്.രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം ആശാറാമിനെ പാർപ്പിച്ചിരിക്കുന്ന ജോധ്പുർ ജയിലിനു കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.