
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് സ്ഥാപിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈനിനു എതിരായുള്ള സമരം ഒത്തു തീർക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് കോഴിക്കോട് ചേരും.ഗ്യാസ് പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, സമര സമിതി പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യവസായ വകുപ്പാണ് യോഗം വിളിച്ചിരിക്കുന്നത്.ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. സമര സമിതിയെ ആദ്യം യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി വിവാദമായതോടെ രണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജി അക്ബര്‍, അബ്ദുല്‍ കരീം എന്നിവര്‍ സമര സമിതിയെ പ്രതിനിധീകരിച്ച് സര്‍വ്വകക്ഷി യോഗത്തിനെത്തും.പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരമെന്ന നിര്‍ദേശമാവും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുക.അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എരഞ്ഞിമാവിലെ സമരഭൂമി സന്ദര്‍ശിക്കും.