
ആലപ്പുഴ:ഇരട്ടക്കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സർവകക്ഷി യോഗം ഇന്ന്. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എം. പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.അതേസമയം ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗം ബഹിഷ്‌ക്കരിക്കുമെന്ന് ബി ജെ പി നേതാക്കൾ അറിയിച്ചു. കലക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ അറിയിച്ചു.നേരത്തെ മൂന്ന് മണിക്കാണ് സര്‍കക്ഷി യോഗം ചേരാൻ തീരുമാനിച്ചിരുന്നത്.എന്നാൽ ബി ജെ പി അസൗകര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യോഗം അഞ്ച് മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ സമയത്തും പങ്കെടുക്കാനില്ലെന്ന നിലപാടിലാണ് ബി ജെ പി.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് യോഗം നിശ്ചയിച്ചതന്നായിരുന്നു ബി ജെ പി ആദ്യം പറഞ്ഞത്. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ ഇടപെട്ട് യോഗം അഞ്ചിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സംസ്‌കാര നടപടികള്‍ കഴിഞ്ഞ് അഞ്ച് മണിക്ക് എത്താനാകില്ലെന്നാണ് ബി ജെ പി നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.മൃതദേഹത്തോട് പൊലീസും സര്‍ക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ച് യോഗം ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും സമയമാറ്റം അറിയിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.