
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് കശ്മീരിലെ യുവാക്കളില്‍ തീവ്രവാദവും ഇന്ത്യന്‍ സൈന്യത്തിനെതിരായ വികാരവും കുത്തിവെക്കാന്‍ പരിശിലനം ലഭിച്ചവരെത്തുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഇത്തരത്തില്‍ 40-50 തീവ്രവാദികള്‍ വരെ ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍. പ്രത്യേക തരത്തില്‍ പ്രലോഭിപ്പിക്കപ്പെടുന്ന യുവാക്കള്‍ ആയുധമെടുക്കാന്‍ നിര്‍ദേശത്തിനായി കാത്തു നില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവാക്കള്‍ക്കൊപ്പം സൈന്യത്തിനു നേരെയുള്ള കല്ലേറില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ സേനകള്‍ക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.