
തൃശൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു.കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച വൈകിട്ട് നടത്താനാണ് താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്.പകൽ പൂരത്തിന് ശേഷം മഴ തോർന്നതിനാൽ വെടിക്കെട്ട് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഞ്ച് മണിയോടെ വീണ്ടും മഴ ശക്തമാകുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ നിർദേശത്തെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് നടത്താമെന്ന താൽകാലിക തീരുമാനത്തിലേക്ക് ദേവസ്വം അധികൃതരെത്തിയത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വെടിക്കെട്ട് വീണ്ടും നീണ്ടുപോയേക്കാം.തൃശൂർ പൂരം ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വെടിക്കെട്ട്. പൂരപ്രേമികളിൽ വെടിക്കെട്ടിന് കാത്തിരിക്കുന്നവർ അനവധിയാണ്. ഇന്നലെ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചപ്പോൾ നഗരത്തിലെത്തിയ പതിനായിരക്കണക്കിന് വെടിക്കെട്ട് ആസ്വാദകരാണ് നിരാശരായി മടങ്ങിയത്.