
ന്യൂഡൽഹി:ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിൻവലിച്ചാൽ ഇനിമുതൽ അധിക ചാർജ് ഈടാക്കും. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കിൽ വർദ്ധനവ് വരുത്താൻ ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയതിന് പിന്നാലെയാണിത്. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.പ്രതിമാസം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞാൽ പിന്നീട് നടത്തുന്ന ഇടപാടുകൾക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2022 മുതൽ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നൽകേണ്ടി വരിക. നിലവിൽ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനയും ഉയർന്ന ഇന്റർചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകൾക്ക് ചാർജ് വർദ്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ബാങ്കുകൾക്ക് ആർബിഐ കൈമാറിയത്.