
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു.വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി.അഡ്വ വി എന്‍ അനില്‍കുമാറാണ് രാജിവച്ചത്.രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ബന്ധപ്പെട്ടവർക്ക് കൈമാറി. കത്തിലെ വിവരങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല. വിചാരണ കോടതിയുടെ ഇടപെടലുകൾക്കെതിരെ നേരത്തെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇതോടെ കേസില്‍ അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.സുപ്രധാന മൊഴികൾ രേഖപ്പെടുത്തുന്നില്ലെന്നായിരുന്നു വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ പ്രധാന വിമർശനം. ഇതിന് പുറമേ കേസിൽ നിർണായകമായേക്കാവുന്ന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യവും, ശബ്ദരേഖകളുടെ ഒറിജിനൽ പതിപ്പ് ശേഖരിക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഒപ്പം പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രോസിക്യൂഷന് വിരുദ്ധമായ നിലപാട് ആയിരുന്നു വിചാരണ കോടതി സ്വീകരിച്ചിരുന്നത്. ഇതെല്ലാമാണ് രാജിയ്‌ക്ക് കാരണം. ബുധനാഴ്ച നടന്ന വിചാരണയ്‌ക്കിടെ പ്രോസിക്യൂട്ടർ കോടതി മുറിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.നടിയെ ആക്രമിച്ച കേസില്‍ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്. വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു നേരത്തെയും പ്രോസിക്യൂട്ടറുടെ രാജി. അന്ന് വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജി.