
തിരുവനന്തപുരം: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. കേസിലെ പ്രതിയായ അര്ജുന് ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക സാക്ഷിയാണ് റമീസ്. കേസില്‍ തെളിവില്ലാതാക്കി അട്ടിമറിക്കാനാണ് റമീസിനെ കൊന്നത്. എല്ലാ രഹസ്യങ്ങളും അറിയുന്ന ചിലര്‍ സഭയിലുണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.അടിയന്തര പ്രമേയത്തിന് മറുപടി നല്കിയ മുഖ്യമന്ത്രി പിണറായി വിജയന്, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.സ്വര്‍ണക്കടത്ത് തടയാന്‍ കേന്ദ്രത്തിനാണ് സമ്പൂർണ്ണ അധികാരമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ആറ് ദിവസം മുന്‍പാണ് കണ്ണൂർ മൂന്നുനിരത്ത് സ്വദേശിയായ റമീസ് മരണപ്പെടുന്നത്. ഓടിക്കൊണ്ടിരുന്ന കാറില്‍ റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിക്കൊപ്പം റമീസിനും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയും കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാവശ്യപ്പെട്ട് റമീസിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.