
തിരുവനന്തപുരം:ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച് സർക്കാർ ഉത്തരവിട്ടിട്ടും നിരക്കില്‍ മാറ്റം വരുത്താതെ സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍. ഇന്നും പരിശോധനയ്ക്കായി എത്തുന്നവരിൽ നിന്നും 1,700 രൂപയാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരിശോധനാ നിരക്ക് 1,700 ൽ നിന്നും 500 ആക്കി കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.എന്നാല്‍ ആരോഗ്യമന്ത്രിയുടേത് പ്രഖ്യാപനം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവൊന്നും തന്നെ സർക്കാരിൽ നിന്നും ലഭിച്ചില്ലെന്നാണ് ലാബുകളുടെ ന്യായീകരണം. ഔദ്യോഗിക ഉത്തരവ് ലഭിക്കുന്നതുവരെ പഴയ നിരക്ക് ഈടാക്കുമെന്നും സ്വകാര്യ ലാബുടമകൾ അറിയിച്ചിട്ടുണ്ട്. ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചത്.കോവിഡ് പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. അതിനു പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് പരിശോധന നിരക്ക് കുറക്കുന്നതായി അറിയിച്ചത്.