
മൂന്നാർ:രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. 7 കുട്ടികൾ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാറിലും ഗ്രേവൽ ബാങ്കിലുമാണ് ഇപ്പോൾ കൂടുതൽ തിരച്ചിൽ നടത്തുന്നത്. ലയങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസവും മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടത്തിൽ പെട്ട 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 പേർ രക്ഷപ്പെട്ടിരുന്നു. അതേസമയം രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് മുഖ്യമന്ത്രിയും ഗവർണറും തിരിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട സംഘം, മൂന്നാർ ആനച്ചാലിൽ എത്തി. റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോവുകയാണ്. സന്ദർശനം കഴിഞ്ഞ് മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.