ന്യൂഡൽഹി:ആശങ്കയുണർത്തി രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു.24 മണിക്കൂറിനിടെ 9987 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 331 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഇതുവരെ 266,598 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതില്‍ 1,29,917 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1,29,215 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ 7466 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം 71.93ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഏഷ്യയില്‍ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 53,798 പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.