
ന്യൂഡൽഹി:ഡൽഹിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഭജന്‍പുരയിലെ ഒരു വീട്ടിനുള്ളിലാണ് ബുധനാഴ്ച രാവിലെയാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭു (43), ഭാര്യ സുനിത (38), 16 ഉം 14 ഉം 12 ഉം വയസുള്ള മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു.രാവിലെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപവാസികളാണ് പോലിസില്‍ വിവരം അറിയിച്ചത്.തുടർന്ന് 11.30 ഓടെ സ്ഥലത്തെത്തിയ പോലിസ് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടത്. ആറുമാസം മുൻപാണ് ഇവര്‍ ഭജന്‍പുര ജില്ലയില്‍ താമസം തുടങ്ങിയത്.സാമ്പത്തിക പ്രശ്നങ്ങള്‍മൂലം ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് കൂട്ടിച്ചേര്‍ത്തു.