കോഴിക്കോട്:പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുന്ന ദിവസം മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍. ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്നതിന് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്തയോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രക്ക് നിവേദനം സമര്‍പ്പിച്ചു.ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് പിഴ ഈടാക്കി തുടങ്ങും.ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര യോഗം ചേര്‍ന്നത്.സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോൾ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും കച്ചവടക്കാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 31 വരെ പിഴശിക്ഷ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികളുടെ അവശ്യം.സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍, രണ്ട് തവണ തുടര്‍ച്ചയായി ഉണ്ടായ പ്രളയം തുടങ്ങി വിവിധ കാരണങ്ങളാല്‍ കച്ചവടമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വ്യാപരികള്‍ പറയുന്നു.