കൊച്ചി:പാലാരിവട്ടം പാലം പുനര്‍ നിർമാണത്തിൽ നിന്നും ഡിഎംആര്‍സി പിന്മാറുന്നതായി ഇ. ശ്രീധരന്‍.പിന്മാറുന്ന കാര്യം സൂചിപ്പിച്ച് ഉടനെത്തന്നെ സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി.നിര്‍ദ്ധിഷ്ട തീയതിക്ക് മുൻപ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ഡിഎംആര്‍സി നല്‍കുന്ന വിശദീകരണം. 2020 ജൂണില്‍ പാലം പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ പാലം പുനര്‍നിര്‍മ്മാണം കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാല്‍ ഡിഎംആര്‍സിക്ക് പണി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഒക്ടോബറിലായിരുന്നു പുനര്‍നിര്‍മ്മാണം തുടങ്ങേണ്ടിയിരുന്നത്. ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിക്കുകയാണ്. അതിനാലാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുന്നത്.പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി.