
: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനു ഡല്‍ഹി ജുമ മസ്ജിദ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നു.കസ്റ്റഡിയിലെടുത്ത ഒന്‍പത് കുട്ടികളെയും വിട്ടയച്ചു.ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ 42 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 14 മുതല്‍ 16 വയസുവരെയുള്ള ഒൻപത് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇവരെയാണ് വിട്ടയക്കുന്നത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ജുമ മസ്ജിദിനു സമീപം പ്രതിഷേധം അരങ്ങേറിയത്. നൂറുകണക്കിനു ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജുമാ മസ്ജിദിനു മുന്നില്‍നിന്ന് ജന്തര്‍മന്തറിലേക്കു നീങ്ങിയ സമരത്തെ പോലീസ് ഡല്‍ഹി ഗേറ്റില്‍ തടഞ്ഞിരുന്നു.പ്രതിഷേധത്തിന് നേതൃത്വം നല്കിയ ചന്ദ്രശേഖര്‍ ആസാദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ കീഴടങ്ങിയിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാമെങ്കില്‍ കീഴടങ്ങാമെന്ന നിബന്ധന ആസാദ് മുന്നോട്ടു വെച്ചിരുന്നു. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുട്ടികളെ പൊലീസ് വിട്ടയക്കുന്നത്. മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം അവര്‍ക്കൊപ്പമാണ് കുട്ടികളെ വിട്ടയക്കുക.