
ന്യൂഡല്‍ഹി: അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.സുരക്ഷയുടെ ഭാഗമായി പത്ത് പാരാ മിലിറ്ററി ഫോഴ്സിന്റെ കീഴിലുള്ള 4000സൈനികരെ അയോധ്യയിലേക്ക് നിയോഗിച്ചു. അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റ നീക്കം.സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി.കോടതിവിധിയെ വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ നോക്കിക്കാണരുതെന്നും മോദി ഓര്‍മിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നടന്ന സമ്പൂർണ്ണ മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. നവംബർ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരും.അയോധ്യ കേസ് വിധിയില്‍ അനാവശ്യ പ്രതികരണങ്ങളോ പ്രകോപനങ്ങളോ പാടില്ലെന്ന് ആര്‍എസ്എസും വിവിധ മുസ്ലിം സാമുദായിക നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.