
വയനാട്:തനിക്ക് വോട്ട് ചെയ്ത വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി.കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു.ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്കുശേഷം രാഹുല്‍ഗാന്ധി ആദ്യമായാണ് പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നത്.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങുക.കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തുന്ന രാഹുല്‍ വയനാട് മണ്ഡലത്തിലെ ഗ്രാമങ്ങളും സന്ദര്‍ശിക്കും.ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെയാണ് കരിപ്പൂരിൽ രാഹുൽ ഗാന്ധി എത്തിയത്. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിലെ കാളികാവ് നിലമ്പൂർ എടവണ്ണ അരീക്കോട് എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. ശേഷം ഇന്നുതന്നെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ കൽപ്പറ്റയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് വിശ്രമിക്കുക.നാളെ വയനാട് ജില്ലയിൽ മാത്രം ആറിടങ്ങളിൽ രാഹുൽ വോട്ടർമാരെ നേരിൽ കാണും.രാവിലെ 9.10 ന് കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റര്‍ സന്ദർശിച്ചശേഷം 10.10 ന് കൽപ്പറ്റയിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കമ്പളക്കാട് പനമരം മാനന്തവാടി പുൽപ്പള്ളി സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ടാം ദിവസവും വയനാട്ടിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഹുൽ ഗാന്ധി കുട്ടിക്കാലത്ത് തന്നെ പരിചരിച്ച നഴ്സ് രാജമ്മയെ നേരിൽ കാണും. ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് രാഹുലിനെ പര്യടനം. കാലത്ത് പത്തുമണിക്ക് ഈങ്ങാപ്പുഴയിലും 11.20ന് മുക്കത്തും പൊതുപരിപാടികൾ. ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.