
കണ്ണൂർ:കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് ചരിത്ര ഭൂരിപക്ഷത്തോടെ മിന്നും വിജയം.ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരൻ വിജയിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്ന്. കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.സുധാകരന്റേത്. മണ്ഡലം രൂപീകരിച്ച ശേഷം 1952ല്‍ എ.കെ.ജി. നേടിയ 87030 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിനു മുന്‍പ് കണ്ണൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷം.ഇതിനു മുന്‍പ് ആറു തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മൂന്നുതവണ സി.പി.എം.വിജയിച്ച മണ്ഡലമാണ് കണ്ണൂര്‍. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 43191 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകരന് വിജയിച്ചത്. 2014-ല്‍ ആ വിജയം ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചെങ്കിലും 6535 വോട്ട് മാത്രമായിരുന്നു ശ്രീമതിക്ക് ഭൂരിപക്ഷം.ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങള്‍ മാത്രമല്ല സിപിഎമ്മിന്റെ കോട്ടകളായി അറിയപ്പെടുന്ന തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം എന്നീ മണ്ഡലങ്ങളിലും വോട്ടെണ്ണലിന്റെ ആദ്യാവസാനം ശക്തമായ ആധിപത്യം പുലര്‍ത്താന്‍ കെ.സുധാകരന് കഴിഞ്ഞു.സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയായിരുന്നു കെ. സുധാകരന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എടയന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ വധം,കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം തുടങ്ങിയവയൊക്കെ യു.ഡി.എഫ്. പ്രചാരണായുധമാക്കി.ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനായി സുധാകരന് ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.ശബരിമല വിഷയം സര്‍ക്കാരിനെതിരായി തിരിച്ച ബിജെപിയുടെ രാഷ്ട്രീയനീക്കം കേരളത്തില്‍ മറ്റു മണ്ഡലങ്ങളിലെന്നതുപോല കണ്ണൂരിലും കോൺഗ്രസ്സിന് ഗുണം ചെയ്തു എന്നുവേണം കരുതാൻ.