
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് മൂന്നു മാസത്തിനിടെ അഞ്ചുതവണയായി 10.6 കിലോ സ്വർണ്ണം പിടികൂടി.തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനായ ഉപ്പള സ്വദേശി മുഹമ്മദ് ഹാരീഷില്‍ നിന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.അടി വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണ്ണം.പെയ്സ്റ്റില്‍ കലര്‍ത്തിയ സ്വര്‍ണം നാല് മണിക്കൂറോളം സമയമെടുത്താണ് വേര്‍തിരിച്ചെടുത്തത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.കണ്ണൂര്‍ പിണറായി സ്വദേശിയിൽ നിന്നാണ് ആദ്യമായി സ്വർണ്ണം പിടികൂടിയത്.പിന്നീട് കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നും.പെയിസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചാണ് കൂടുതലും സ്വര്‍ണക്കടത്ത് നടത്തുന്നത്.