
തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് വിളകള്‍ നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നടപടി.കർഷകർ എടുത്തിട്ടുള്ള കാർഷിക, കാർഷികേതര വായ്പ്പകളുടെ ജപ്തി നിര്‍ത്തിവെക്കണമെന്ന സർക്കാർ ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്‍പകളില്‍ സർഫാസി നിയമം ചുമത്തില്ലെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.ഇതിനായി റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി.സർക്കാർ നടപടികൾ വിശദീകരിക്കാൻ പഞ്ചായത്ത് തലങ്ങളിലും ഇനി കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കര്‍ഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്‍പ എടുത്തവര്‍ക്ക് പുതിയ വായ്‍പ നിഷേധിക്കരുതെന്നും ബാങ്കേഴ്‍സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‍സ് സമിതി വ്യക്തമാക്കി.ബാങ്കുകൾ ജപ്തി നോട്ടീസുകൾ അയക്കുന്ന സാഹചര്യത്തിൽ കർഷക ആത്മഹത്യ ഉയരുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് കർഷകരുടെ വായ്പ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനമെടുത്തത്.