
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും.മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്റെ വിമാനമാണ് ഇന്നു സര്‍വീസ് തുടങ്ങുന്നത്. ജിദ്ദയിൽ നിന്നും പുലർച്ചെ മൂന്നു മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂരിലെത്തും. ഉച്ചക്ക് 1.10നു കരിപ്പൂരിൽ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40നു ജിദ്ദയിലെത്തും. യാത്രക്കാർക്ക് ഏറെ സൗകര്യങ്ങൾ നൽകുന്ന എയർ ബസ് എ 330-300 ഇനത്തിൽപെട്ട വിമാനമാണ് സർവീസിനുള്ളത്.ആഴ്ചയിൽ ഏഴ് സർവീസുകൾ വീതമാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നാല് സർവീസുകൾ ജിദ്ദയിൽ നിന്നും മൂന്നെണ്ണം റിയാദിൽ നിന്നുമാണ്. റിയാദിൽ നിന്നുള്ള സർവീസ് വെള്ളിഴാഴ്ച ആരംഭിക്കും. നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് സർവീസ് നിറുത്തിവെച്ച വലിയ വിമാനങ്ങൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പറന്നുയരാൻ അനുവാദം ലഭിച്ചത്. അതുകൊണ്ടു തന്നെ സൗദിയിൽ നിന്നുള്ള ആദ്യ വിമാനത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.