
തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്റ്ററിക്ക് തീയിട്ടത് തങ്ങൾ തന്നെയെന്ന് പിടിയിലായ ജീവനക്കാരുടെ കുറ്റസമ്മതം.ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങള്‍ തന്നെയാണ് ഫാക്ടറിയ്ക്ക് തീവച്ചത് എന്ന് കുറ്റസമ്മതം നടത്തിയത്.ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഫാക്ടറിക്ക് തീയിട്ടത്.വിമലിന്റെയും ബിനുവിന്റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുൻപ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹെല്‍പ്പറായിരുന്ന വിമലാണ് ഡ്യൂട്ടിക്ക് ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയത്. സംഭവദിവസം വൈകിട്ട് ഏഴുമണിയ്ക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. പ്രതികളിലൊരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയർഫോഴ്സ് ജീവനക്കാരും വ്യക്തമാക്കിയിരുന്നു. വിവരമറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു.എന്നാൽ ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു.