
തിരുവനന്തപുരം:കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം.ഇന്ത്യ വിന്‍ഡീസ് അഞ്ചാം ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് 1.30നാണ് മത്സരം. രാവിലെ 10.30 ഓടെ കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥേയരാകുന്ന ഗ്രീന്‍ഫീല്‍ഡില്‍ 42000 പേര്‍ക്കാണ് ഇരിപ്പിട സൗകര്യമുള്ളത്. റണ്‍സൊഴുകുന്ന പിച്ചാണ് മത്സരത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. പരമ്പരയിൽ 2-1 ന് മുന്നിലുള്ള ഇന്ത്യ ആധികാരിക ജയത്തോടെ പരമ്പരജയമാണ് ലക്ഷ്യമിടുന്നത്. കണക്കുകളില്‍ ടീം ഇന്ത്യയാണ് മുന്നിലെങ്കിലും കേരളത്തില്‍ ഇന്നുവരെ തോറ്റിട്ടില്ലെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിനുണ്ട്. 1988ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും 2014ല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും മത്സരത്തിനിറങ്ങിയപ്പോള്‍ ജയം വിന്‍ഡീസിനായിരുന്നു.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഏകദിനത്തിനാണ് ആരാധകര്‍ ഇന്ന് സാക്ഷിയാവുക.ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം പരമ്ബര നേടാനാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നേടിയ 20-20 ജയം ടീമിന് ആത്മവിശ്വാസവും നല്‍കുന്നു. മികച്ച ഔട്ട്ഫീല്‍ഡാണ് പിച്ചിലെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ വ്യക്തമാക്കി.ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് മത്സരം. കളിയോടനുബന്ധിച്ച് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയം പൂര്‍ണമായും പൊലീസിന്‍റെ നിയന്ത്രണത്തിലുമാണ്. ട്രാഫിക് നിയന്ത്രണവും കര്‍ശനമാക്കിയിട്ടുണ്ട്.അതേസമയം മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അനന്തപുരിക്ക് മുകളില്‍ ആകാശം മൂടി നില്‍ക്കുന്നത് ആശങ്ക പരത്തുന്നു. കഴിഞ്ഞ രാത്രി തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതും രാവിലെ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുന്നതുമാണ് ആരാധകര്‍ക്കും കെസിഎയ്ക്കും നെഞ്ചിടിപ്പുണ്ടാക്കുന്നത്. ഇരുടീമുകളും ഹോട്ടലില്‍ നിന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിക്കഴിഞ്ഞു.മഴ പെയ്തില്ലെങ്കില്‍ ഒന്നിന് ടോസ് ചെയ്ത് 1.30ന് മത്സരം തുടങ്ങും.