
പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നാലിടങ്ങളിൽ കലക്റ്റർ പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി.നേരത്തെ 24 മണിക്കൂർ നേരത്തെക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.നിലയ്ക്കല്‍, പമ്ബ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴും ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. ഇന്ന് രാവിലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിന് നേരെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. തനിക്ക് നേരെ അസഭ്യവര്‍ഷമുണ്ടായതായും കൈയേറ്റത്തിന് ശ്രമിച്ചതായും അവര്‍ പറഞ്ഞു. പോലീസ് സംരക്ഷത്തില്‍ മലകയറാന്‍ ശ്രമിച്ച് സുഹാസീനി രാജ് മരക്കൂട്ടത്തെത്തിയതോടെ എല്ലാ ഭാഗത്ത്‌നിന്നും പ്രതിഷേധക്കാര്‍ എത്തി തടയുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്.