
കൊച്ചി:സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി യും താരസംഘടനയായ അമ്മയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.സംഘടനയില്‍ നിന്നും രാജി വെച്ചു പോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും അതാണ് അമ്മയുടെ തീരുമാനമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അമ്മ സെക്രട്ടറി സിദ്ധിഖ് വ്യക്തമാക്കി. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ സ്വയം തെറ്റി തിരുത്തി തിരിച്ചുവരണം സംഘനയിലേക്ക് തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കണമെന്നും സിദ്ദിഖ് വ്യക്തമാക്കി.ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് സിദ്ദിഖ് പ്രതികരിച്ചത്. സംഘടനയ്ക്കും പ്രസിഡന്റിന് നേരേയും നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണെന്നും നടപടികള്‍ നേരിടേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു.കെപിഎസി ലളിതയും സിദ്ദിഖിന്റെ അഭിപ്രായത്തിനു പൂര്‍ണ്ണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു.എല്ലാ സംഘടനയിലും അതിന്റേതായ ചട്ടവും നിലപാടുകളുണ്ട്. അതിനാല്‍ തന്നെ രാജിവെച്ച് പുറത്തുപോയ നടിമാര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ അമ്മയിലേയ്ക്ക് തിരികെ വരാന്‍ സാധിക്കുകയുളളുവെന്നും ഇവര്‍ വ്യക്തമാക്കി. കൂടാതെ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിലുളള ഒരുകുട്ടി തെറ്റ് ചെയ്താല്‍ അമ്മയ്ക്ക് മുന്നില്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ തിരികെ വീട്ടില്‍ കയറ്റുകയുള്ളൂവെന്നാണ് ഈ വിഷയത്തില്‍ കെപിഎസി ലളിത പ്രതികരിച്ചത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന് ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് നല്‍കിയതായി സിദ്ധിഖ് പറഞ്ഞു. രാജി സ്വീകരിക്കണമോയെന്ന കാര്യം ജനറല്‍ ബോഡി ആലോചിച്ച് തീരുമാനിക്കുമെന്നും സിദ്ധിഖും കെ.പി.എ.സി ലളിതയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.