
ന്യൂഡൽഹി:ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ച് സുപ്രീം കോടതി.ആധാറുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട് 27 ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് 38 ദിവസത്തെ വാദത്തിനൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ആധാര്‍ ശരിവെച്ചതിനൊപ്പം നിര്‍ണായകമായ നിബന്ധനകളും സുപ്രീം കോടതി മുന്നോട്ട് വെച്ചു. മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. ബാങ്ക് അക്കൌണ്ടുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല. ഒരാള്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ തന്നെ സംശയത്തോടെ കാണാനാകില്ല. എന്നാല്‍ പാന്‍കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കാം. ഇത് സംബന്ധിച്ച ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പ് കോടതി ശരിവെച്ചു.യുജിസി, സിബിഎസ്ഇ തുടങ്ങിയവക്ക് കീഴിലെ പ്രവേശനങ്ങള്‍ക്കും മറ്റു സ്കൂള്‍ പ്രവേശനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി പറഞ്ഞു.വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതൊന്നും ആധാര്‍ നിയമത്തിലില്ലെന്നും കോടതി നിരീക്ഷിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. ആധാര്‍ വിവര സംരക്ഷണത്തിന് കേന്ദ്രം അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന ആധാര്‍ ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33 (1) കോടതി റദ്ദാക്കി. സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157ഉം കോടതി റദ്ദാക്കി. എന്നാല്‍ ആധാറില്ലാത്തതിനാല്‍ പൗരാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.അഞ്ചംഗ ബെഞ്ചില്‍ നാല് പേര്‍ ആധാറിനെ അനുകൂലിച്ച് വിധി പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആധാറിനെ എതിര്‍ത്ത് രംഗത്തുവന്നു. മണിബില്ലായി ആധാര്‍ കൊണ്ടുവന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യതയെന്ന പൗരന്‍റെ മൗലികാവകാശത്തിന് ഇത് ഭീ്യണിയാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.