
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷകൾ നൽകുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പുറത്തിറക്കി. ‘പാസ്പോര്‍ട്ട് സേവ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാസ്പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സുഗമമായി സമര്‍പ്പിക്കാന്‍ കഴിയും.ആപ്പ് വഴി സമര്‍പ്പിച്ച മേല്‍വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന് നടത്തും. പിന്നീട് ഈ വിലാസത്തിലാവും പാസ്പോര്‍ട്ട് എത്തുക. പുതിയ ആപ്പ് പുറത്തിറങ്ങുന്നതോടെ പാസ്പോര്‍ട്ട് നടപടികള്‍ ലളിതമാകുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു.അതേസമയം, പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതം മാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.