
കൊച്ചി:നാളെ അർദ്ധരാത്രി മുതല്‍ കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും.ട്രോളിംഗ് നിരോധനം നേരിട്ടു ബാധിയ്ക്കുന്ന ബോട്ടു തൊഴിലാളികളോടൊപ്പം ഈ മേഖലയിൽ പണിയെടുക്കുന്ന അനുബന്ധ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ട്രോളിംഗ് നിരോധനക്കാലം പ്രതികൂലമായി ബാധിക്കും.കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി അഞ്ചു ദിവസം വര്‍ധിപ്പിച്ച് 52 ദിവസമാണു ട്രോളിംഗ് നിരോധന കാലയളവ്. ഇക്കാലയളവില്‍ ഇന്‍ബോര്‍ഡ്, പരമ്പരാഗത വള്ളങ്ങള്‍ക്കു മത്സ്യ ബന്ധനത്തിനു തടസമില്ല. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ കൊണ്ടു പോകുവാന്‍ അനുവാദമുള്ളു. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകും. കാരിയര്‍ വളളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ ഉടമകള്‍ അറിയിക്കണം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡ് കൈയില്‍ കരുതണം.നിരോധനകാലത്ത് ജോലിയില്ലാതാകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സമ്പാദ്യ ആശ്വാസ പദ്ധതിത്തുകയും ലഭ്യമാക്കും.