
തിരുവനന്തപുരം:കോവളത്ത് വിദേശ വനിതാ ലിഗ കൊല്ലപ്പെട്ടത് മാനഭംഗത്തിന് ശേഷമെന്ന് പോലീസ് റിപ്പോർട്ട്.കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും പൊലീസിന് ലഭിച്ചു കഴിഞ്ഞു.മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും കണ്ടെത്തിയ മുടിനാരുകളും പ്രതികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരിൽ ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന ലിഗയെ സമീപിച്ച ഇവർ കഞ്ചാവും കാഴ്ചകളും വാഗ്ദാനം നൽകി ലിഗയെ വാഴമുട്ടത്ത് എത്തിക്കുകയായിരുന്നു.ഫൈബർ ബോട്ടിലാണ് ഇവരെ കണ്ടൽക്കാട്ടിലെത്തിച്ചത്.പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം.ആറുദിവസത്തിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചിരിക്കുന്നു.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് യഥാസമയം നൽകുന്നുണ്ടെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തയാണെന്നും ലീഗയുടെ സഹോദരി ഇലിസ് പറഞ്ഞു.