
ന്യൂഡൽഹി:കരുണ,കണ്ണൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ക്രമ വിരുദ്ധമായി പ്രവേശനം നേടി എന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി റദ്ദാക്കിയ വിദ്യാർത്ഥി പ്രവേശനം മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമത്തിന് എതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ അരുൺ മിശ്ര,യുയു ലളിത് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.2016-17 അധ്യയന വർഷം കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ 150 വിദ്യാർത്ഥികളുടെയും കരുണ മെഡിക്കൽ കോളേജിലെ 30 വിദ്യാർത്ഥികളുടെയും പ്രവേശനം ചട്ടവിരുദ്ധമാണെന്ന് പ്രവേശന മേൽനോട്ട സമിതി കണ്ടെത്തിയിരുന്നു.തുടർന്ന് 2017 ഇൽ ഈ വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.എന്നാൽ വിദ്യാർത്ഥികൾക്ക് തുടർ പഠനം സാധ്യമാക്കാനായി സംസ്ഥാന സർക്കാർ നിയമ നിർമാണം കൊണ്ട് വന്നിരുന്നു.ഈ നിയമത്തെ ചോദ്യം ചെയ്താണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.