
കണ്ണൂർ:മതിയായ സുരക്ഷാ സംവിധാനങ്ങളും ലൈസൻസുമില്ലാതെ അനധികൃത മീൻപിടുത്തം നടത്തിയ ബോട്ടിന് 90000 രൂപ പിഴയീടാക്കി.16 തൊഴിലാളികളുമായി മീൻപിടുത്തം നടത്തിയ കോഴിക്കോട് സ്വദേശി ബീരാൻ കോയയുടെ ഉടമസ്ഥതയിലുള്ള വോയേജർ എന്ന ബോട്ടിനാണ് കണ്ണൂർ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ് ഫിഷറീസ് ബീന സുകുമാർ പിഴയിട്ടത്.കഴിഞ്ഞ ദിവസം കടലിൽ മൽസ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങിയിരുന്നു.ബോട്ടിനെയും ഇതിലെ ജീവനക്കാരെയും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ തുറമുഖത്തെത്തിച്ചു.തുടർന്ന് കണ്ണൂർ ഫിഷറീസ് അസി.ഡയറക്റ്റർ കെ.അജിതയുടെ നേതൃത്വത്തിൽ ബോട്ടിൽ നടത്തിയ പരിശോധനയിൽ ജീവൻ രക്ഷ ഉപകരണങ്ങളും ലൈസന്സുമില്ലാതെയാണ് ബോട്ട് മീൻപിടുത്തം നടത്തിയതെന്ന് കണ്ടെത്തി.ഇതോടെ ബോട്ടിനു പിഴയിടുകയായിരുന്നു.പിഴ അടച്ചതിനെത്തുടർന്ന് ബോട്ട് ഉടമസ്ഥന് വിട്ടുനൽകി. ബോട്ടിലുണ്ടായിരുന്ന മൽസ്യം ലേലം ചെയ്ത് 50000 രൂപ സർക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു.