
അട്ടപ്പാടി:ആദിവാസി യുവാവ് മധുവിന്റെ മരണം ആൾക്കൂട്ട മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ഇന്ന് രാവിലെ നടന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മരണകാരണം മർദനം മൂലമാണെന്ന് വ്യക്തമായത്.മധുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും വാരിയെല്ല് ചവിട്ടേറ്റ് ഒടിഞ്ഞതായും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ ഐപിസി 307,302,324 വകുപ്പുകൾ ചുമത്തി കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂർ റേഞ്ച് ഐജി എം.ആർ അജിത് കുമാർ പറഞ്ഞു.വ്യാഴാഴ്ചയാണ് കടുകുമണ്ണ ഊരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധു (27)ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30ന് മധുവിനെ ഒരുസംഘമാളുകൾ പിടികൂടുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.സംഭവത്തിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മധുവിന്റെ മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.