
തൃശൂർ:സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശി പുതുക്കാട്ടിൽ സുജിത് വേണു ഗോപാലാണ്(26) മരിച്ചത്.മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സുജിത് ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടുകൂടി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.സുജിത്തിന്റെ ഇളയച്ഛന്റെ മകളെ ഓട്ടോ ഡ്രൈവറായ മിഥുൻ നിരന്തരം ശല്യം ചെയ്യുന്നതിനെ സുജിത് ചോദ്യം ചെയ്തിരുന്നു. സഹോദരിയെ ശല്യപ്പെടുത്തുന്നത് ആവർത്തിക്കരുതെന്നും സുജിത് മിഥുനോട് ആവശ്യപ്പെട്ടു.എന്നാൽ തന്നെ ചോദ്യം ചെയ്തതിൽ പ്രകോപിതനായ മിഥുൻ ഇരുമ്പുവടി ഉപയോഗിച്ച് സുജിത്തിനെ ക്രൂരമായി മർദിക്കുകയായിരുന്നു.മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആദ്യം താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് സഹകരണ ആശുപതിയിലും പ്രവേശിപ്പിച്ചു.എന്നാൽ രണ്ടു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ സുജിത് ചൊവ്വാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.സംഭവത്തിന് ശേഷം മിഥുൻ ഒളിവിൽ പോയിരിക്കുകയാണ്.ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.