
മുംബൈ:ബന്ധുവിന്റെ സ്കാനിങ്ങിനായി ഓക്സിജൻ സിലിണ്ടറുമായി എംആർഐ സ്കാനിംഗ് റൂമിൽ പ്രവേശിച്ച യുവാവിന് ദാരുണാന്ത്യം.മുംബൈ സ്വദേശിയായ രാജേഷ് മാരുവാണു(32) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ മുംബൈ നഗരസഭയ്ക്ക് കീഴിലുള്ള പ്രശസ്തമായ ബിവൈഎൽ നായർ ചാരിറ്റബിൾ ഹോസ്പിറ്റലിലാണ് ദുരന്തം നടന്നത്.ബന്ധുവിന് എംആർഐ സ്കാനിംഗ് നടത്തുന്നതിനായി രോഗിക്കൊപ്പം ഓക്സിജൻ സിലിണ്ടറുമായി സ്കാനിങ് റൂമിൽ ചെല്ലാൻ ആശുപത്രി ജീവനക്കാരൻ രാജേഷിനോട് ആവശ്യപ്പെടുകയായിരുന്നു.രാജേഷ് സ്കാനിംഗ് റൂമിൽ കടന്നയുടനെ ഓക്സിജൻ സിലിണ്ടറിനെ സ്കാനിംഗ് മെഷീന് ഉള്ളിലുള്ള കാന്തികവലയം വലിച്ചെടുക്കുകയായിരുന്നു.സിലിണ്ടറിനൊപ്പം രാജേഷും യന്ത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.രാജേഷിനെ ഉടൻതന്നെ പുറത്തെടുത്തെങ്കിലും വീഴ്ചയിലുണ്ടായ ആഘാതവും ഓക്സിജൻ സിലിണ്ടറിൽ നിന്നും ചോർന്ന ദ്രവ ഓക്സിജൻ ശ്വാസകോശത്തിൽ കയറിയതുമാണ് മരണകാരണമായത്.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഡോക്റ്ററായ സൗരഭ് ലാഞ്ജ് രേക്കർ,വാർഡ് ബോയ് വിത്തൽ ചവാൻ,വാർഡ് അറ്റന്‍ഡന്റ് സുനിത സുർവേ എന്നിവരെ അറസ്റ്റ് ചെയ്തു.ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.