
റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും.റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്.കൂട്ടുപ്രതിയായ ജഗദീഷ് ശർമയ്ക്ക് ഏഴുവർഷത്തെ തടവും 10 ലക്ഷം രൂപയുമാണ് ശിക്ഷ.കേസിലെ മറ്റു പ്രതികളായ ഫൂൽ ചന്ദ്,മഹേഷ് പ്രസാദ്,ബേക്ക് ജൂലിയസ്,സുനിൽ കുമാർ,സുശീൽ കുമാർ,സുധീർ കുമാർ,രാജാറാം എന്നിവർക്കും കോടതി മൂന്നര വർഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്. ലാലു ഉൾപ്പെടെ 16 പേർ കേസിൽ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു.കഴിഞ്ഞ ഡിസംബര്‍ 23നാണ് ലാലു പ്രസാദ് യാദവ് ഈ കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത്. ഇതിന് ശേഷം ബിര്‍സ മുണ്ട ജയിലില്‍ തടവിലാണ് ലാലു.കഴിഞ്ഞ രണ്ട് ദിവസവും അഭിഭാഷകരുടെ നിസഹരണം മൂലം ശിക്ഷവിധിയിലെ വാദം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനം വഴിയായിരുന്നു വാദം നടത്തിയത്.