
വളപട്ടണം:വളപട്ടണം റെയിൽവെ പാലത്തിന്റെ അടിയിൽ നിന്നും മണൽ വാരിയൽ ഇനി മുതൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.റെയിൽവേ പാലത്തിനടിയിൽനിന്ന് മണൽ വാരുന്നത് പാലത്തിന്റെ സുരക്ഷയെ ബാധിക്കുന്നുവെന്ന് റെയിൽവേ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.മണലൂറ്റുമായി ബന്ധപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വളപട്ടണം റെയിൽവേ പാലത്തിനു സമീപം 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തി. നിലവിൽ രാവിലെ ആറു മുതൽ 12 വരെയാണ് വളപട്ടണം പുഴയിൽ മണൽ വാരുവാൻ അഴീക്കൽ പോർട്ട് ട്രസ്റ്റ് നിശ്ചയിച്ച സമയം. റെയിൽവേ പാലത്തിൽനിന്നും 500 മീറ്റർ അകലെ മാത്രമേ മണൽ വാരൽ നടത്താൻ പാടുള്ളൂ. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് മണൽ മാഫിയ രാത്രിയിൽ പാലത്തിന്റെ അടിയിൽനിന്ന് മണലൂറ്റുന്നത്. ഇത് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിക്കാൻ ഇടയാക്കുന്നു.ഇതിനെ തുടർന്നാണ് നടപടി.