
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്തും. വിമാനത്താവളത്തിന്റെ 95 ശതമാനം പണിയും പൂർത്തിയായി. സെപ്റ്റംബറോടെ വിമാനത്താവളം കമ്മീഷൻ ചെയ്യാനാകുമെന്നും കിയാൽ എം ഡി പി.ബാലകിരൺ പറഞ്ഞു.ജനുവരി 31 ന് നിർമാണപ്രവർത്തികൾ പൂർത്തിയാകും.ഗ്രീൻ ഫീൽഡ് വിമാനത്താവളമായതിനാൽ ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ,എയർപോർട്ട് അതോറിറ്റി, നാവിഗേഷൻ ലൈസൻസുകൾ എന്നിവ ലഭിക്കാൻ താമസമുള്ളതിനാലാണ് കമ്മീഷനിങ് സെപ്റ്റംബർ വരെ നീളുന്നത്. വിമാനത്താവളത്തിന്റെ 3050 മീറ്റർ റൺവെ പൂർത്തിയായി. ജനുവരി ആദ്യം റഡാർ സെറ്റിങ്ങും പൂർത്തിയാക്കും.700 കാറുകൾക്കും 200 ടാക്സികൾക്കും 25 ബസുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും വിമാനത്താവളത്തിൽ ഉണ്ടാകും.48 ചെക്കിങ് കൌണ്ടർ,16 എമിഗ്രേഷൻ കൌണ്ടർ,16 കസ്റ്റംസ് കൌണ്ടർ,12 എസ്കലേറ്റർ,15 എലിവേറ്റർ എന്നിവയും ഉണ്ടാകും.പാസ്സന്ജർ ടെർമിനലിന്റെ വലുപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂർ വിമാനത്താവളത്തിന്.4000 മീറ്റർ റൺവേക്കായി സ്ഥലം പൂർണ്ണമായും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.ഇനിയും 250 ഏക്കറോളം സ്ഥലം ആവശ്യമായി വരും.റൺവേയുടെ വലിപ്പത്തിൽ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂർ എന്നും ബാലകിരൺ പറഞ്ഞു.വിമാനത്താവള പ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നും 45 പേർക്ക് തൊഴിൽ നൽകും.ഇതിൽ 22 പേരുടെ നിയമനം നടന്നുവരുണ്ട്.മറ്റു മേഖലകയിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളും ഉണ്ടാകും. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 64 സിഐഎസ്എഫുകാരെ നിയമിച്ചു.കസ്റ്റംസിൽ 78 പേരെയും നിയമിക്കും.