
അഴീക്കോട്:അഴീക്കോട് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു.ഇതിൽ അഞ്ചുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.തെരുവിലെ കെ.കമല(62),മൗവ്വേരി ഭരതൻ(70),കച്ചേരിപ്പാറയിലെ അസീസ്(65),ചോറോൻ പ്രകാശൻ(45),നസ്രി(12) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്കൂളിൽ പോകുമ്പോഴാണ് നസ്രിയെ നായ ആക്രമിച്ചത്.നസ്റിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രാവിലെ മുറ്റമടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് കമലയെ നായ ആക്രമിച്ചത്.ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു നേരത്തെ പരാതിയുയർന്നിരുന്നു.ബൈക്ക് യാത്രക്കാർക്കും നായകൾ ഭീഷണിയാകുന്നുണ്ട്.നേരത്തെ നായയെ പിടിക്കാൻ പഞ്ചായത്ത് അധികൃതർ നടപടികളുമായി മുന്നോട്ട് പോയിരുന്നു.എന്നാൽ കുറച്ചു നായയെ കൊന്നൊടുക്കിയപ്പോൾ മുംബൈയിൽ നിന്നുള്ള ഒരു സാമൂഹിക സംഘടന ഇതിനെതിരെ അഴീക്കോട് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസയച്ചു.കോടതിയിൽ ഹർജി നൽകുകയും ചെയ്തു.ഈ കേസ് ഇനിയും തീർന്നിട്ടില്ല.അതിനാൽ പഞ്ചായത്ത് ഈ വിഷയത്തിൽ നിസ്സഹായരാണെന്ന് വൈസ് പ്രസിഡന്റ് എ.സുരേശൻ പറഞ്ഞു.