
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് വിഴിഞ്ഞം,പൂന്തുറ,വലിയതുറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മൽസ്യബന്ധനത്തിനുപോയ നൂറോളം മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തിയില്ല.29 വള്ളങ്ങളിലായി നൂറ്റമ്പതോളംപേർ കടലിൽ പോയിട്ടുണ്ടെന്നാണ് കൺട്രോൾ റൂമിലെ കണക്ക്.അതേസമയം പൂന്തുറയിൽ നിന്നും പോയ പതിമൂന്നുപേർ വ്യാഴാഴ്ച രാത്രിയോടെ തീരത്ത് തിരിച്ചെത്തിയിരുന്നു.ഓഖി ചുഴലിക്കാറ്റിന്റെ ഉൾക്കടലിലെ സ്ഥിതി അതിഭീകരമാണെന്ന് രക്ഷപ്പെട്ട മൽസ്യത്തൊഴിലാളികളായ മുത്തപ്പൻ,ശെൽവൻ എന്നിവർ പറഞ്ഞു.തങ്ങൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. കന്യാകുമാരിയിൽനിന്നുള്ള ബോട്ടുകളാണ് തങ്ങളെ കരയ്‌ക്കെത്തിച്ചത്.മറ്റുള്ളവരെ കുറിച്ച് ഒന്നുമറിയില്ലെന്നും ഇവർ പറഞ്ഞു. കടലിൽ പലരും നീന്തിപ്പോകുന്നത് കണ്ടതായും കന്നാസിലും മറ്റും പിടിച്ച് കടലിൽ പൊങ്ങിക്കിടക്കാൻ പലരും ശ്രമിക്കുന്നതായും രക്ഷപ്പെട്ടവർ പറഞ്ഞു.നാവികസേനയുടെ നാല് കപ്പലുകളും രണ്ടു ഹെലികോപ്റ്ററുകളും ഡോണിയർ വിമാനങ്ങളും കോസ്റ്റ് ഗാർഡും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.