
ഗുരുവായൂർ:ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ തൃശൂർ ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷൻ പരിധിയിൽ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂർ,ഗുരുവായൂർ ടെമ്പിൾ,പാവറട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ഇന്നലെയാണ് ആർഎസ്എസ് പ്രവർത്തകനായ നെന്മിനി സ്വദേശി ആനന്ദ്(28) ഗുരുവായൂരിൽ വെട്ടേറ്റു മരിച്ചത്.കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിലെ മണലൂർ,ഗുരുവായൂർ നിയോജക മണ്ഡലങ്ങളിൽ ബിജെപി ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.നാല് വർഷം മുൻപ് സിപിഎം പ്രവർത്തകനായിരുന്ന ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്.ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു ആനന്ദ്. കാറിലെത്തിയ നാലംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.