
ന്യൂഡൽഹി:ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ വിഹിതം നിഷേധിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ പട്ടികയിൽ നിന്നും ആധാർ ഇല്ലാത്തതിന്റെ പേരിൽ ആരുടെയും പേര് നീക്കം ചെയ്യരുതെന്നും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ജാർഖണ്ഡിൽ പതിനൊന്നുകാരി പട്ടിണി കിടന്നു മരിച്ച സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്.റേഷൻ വാങ്ങുന്നയാൾ യഥാർത്ഥ വ്യക്തിയല്ലെന്നു തെളിഞ്ഞാൽമാത്രമേ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ പാടുള്ളൂ എന്നും കേന്ദ്ര സർക്കാരിന്റെ സർക്കുലറിൽ പറയുന്നു.അതോടൊപ്പം തന്നെ റേഷൻ നിഷേധിക്കുന്ന കാര്യം പ്രത്യേക ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യണം.ആധാർ ലഭ്യമാക്കുന്നതിനും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകൾ ചെയ്തുകൊടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.