
കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കൂടരഞ്ഞി കൂലത്തുംകടവ് ഒന്നാംതൊടി കെ.പി.ബിനോയ് (35), പേരാവൂർ പഴയ ടാക്കീസിനു സമീപം കെ.യു.മാത്യു എന്ന ഓന്ത് മാത്യു (50) എന്നിവർ മുൻപും കണ്ണൂർ കോടതിയിലെ കന്റീനിലും കോഴിക്കോട് കോടതിയിലും കവർച്ച നടത്തിയതിനു നേരത്തേ ജയിലിൽ കഴിഞ്ഞിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.അടുത്തകാലത്തു ജയിലിൽ നിന്നിറങ്ങിയവരുടെ പട്ടികയും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു മോഷ്ടാക്കളെ പിടികൂടിയത്. ജയിലിൽ വച്ചാണു ഇവർ പരിചയപ്പെട്ടത്. അടുത്തിടെയാണു രണ്ടുപേരും ജയിലിൽ നിന്നിറങ്ങിയത്. സംഭവദിവസം രാത്രി റെയിൽവേ സ്റ്റേഷനു സമീപത്തെ സിസിടിവി ക്യാമറയിൽ മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.നഗരത്തിലെ തിയറ്ററിൽ സിനിമ കണ്ട ശേഷമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.കളക്റ്ററേറ്റിന് സമീപത്തുള്ള പെട്രോൾ പമ്പിൽ മോഷണം നടത്താനാണ് ഇവർ ആദ്യം തീരുമാനിച്ചത്.എന്നാൽ പെട്രോൾ പമ്പിലും സമീപത്തും ആളുകളും വാഹനങ്ങളുടെ വെളിച്ചവും ഉണ്ടായിരുന്നതിനാൽ തീരുമാനം മാറ്റി മതിൽ മതിൽ ചാടിക്കടന്ന് ഇരുവരും കലക്ടറേറ്റിൽ എത്തുകയായിരുന്നു. മോഷണത്തിനു ശേഷം മാനന്തവാടിയിൽ തങ്ങിയ ഇവർ രണ്ടു ദിവസം മുൻപാണു കണ്ണൂരിൽ തിരിച്ചെത്തിയത്.