
കോട്ടയം:നടി ആക്രമിക്കപ്പെട്ട കേസിൽ ജെയിലിൽ കഴിയുന്ന നടൻ ദിലീപിനെ ബോധപൂർവ്വം കുടുക്കിയതാണെന്ന ആരോപണവുമായി വീണ്ടും പി.സി ജോർജ് രംഗത്ത്.ദിലീപിനെ കുടുക്കിയതിനു പിന്നിൽ സിപിഎം നേതാവിന്റെ മകനും എ ഡി ജി പി ബി.സന്ധ്യയും ദിലീപിന്റെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരും ആണെന്ന് പി.സി ജോർജ് പറഞ്ഞു.ദിലീപിന് ഉടൻ തന്നെ ജാമ്യം നൽകണമെന്നും എന്തുകൊണ്ടാണ് ദിലീപിന് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി വ്യക്തമാക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ കേസന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ്.അവർ നാദിര്ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്.പൾസർ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിർഷ നേരിട്ടുവന്നു പറഞ്ഞിരുന്നു.ദിലീപിന് ജാമ്യത്തിന് അർഹതയുണ്ട്.ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തിൽ സംസാരിച്ചു എന്ന പേരിൽ തനിക്കെതിരെ പോലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി ജോർജ് പറഞ്ഞു.